print edition എസ്‌എസ്‌കെയിൽ ശമ്പളം മുടങ്ങി

പ്രതീകാത്മക ചിത്രം
കൊല്ലം: സംസ്ഥാനത്തെ സമഗ്ര ശിക്ഷാ കേരള (എസ്‌എസ്‌കെ) ജീവനക്കാർക്ക് ഏപ്രിൽ മുതൽ ശമ്പളം മുടങ്ങി. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം പുതിയ മന്ത്രിസഭ അധികാരമേൽക്കാത്തതിനാൽ ശന്പളം കിട്ടാതെ താൽക്കാലിക ജീവനക്കാരും ഡെപ്യൂട്ടേഷൻ ജീവനക്കാരും ബുദ്ധിമുട്ടിലായി. പദ്ധതി നിലവിൽവന്നശേഷം ആദ്യമായാണ് ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്നത്.
സ്കൂൾ തുറക്കുന്ന സമയത്ത് ശന്പളം കിട്ടാതായതോടെ പഠനോപകരണങ്ങൾ വാങ്ങാൻപോലും പണമില്ലാതെ എസ്‌എസ്‌കെ ജീവനക്കാർ നെട്ടോട്ടത്തിലാണ്. പിഎം ശ്രീയിൽ ഒപ്പ് വയ്ക്കാത്തതിനാൽ കേന്ദ്ര സർക്കാർ ഫണ്ട് നൽകിയിട്ടില്ല. കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ് സ്വന്തം ഫണ്ട് നൽകി പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോയത്.
എസ്‌എസ്‌കെയ്‌ക്ക് സർക്കാർ ഫണ്ട് ലഭിക്കാത്തതിനാൽ ഈ വർഷത്തെ അധ്യാപക പരിശീലനവും മുടങ്ങി. ആദ്യ മൂന്നുമാസത്തെ പഠനപ്രവർത്തനം അവധിക്കാല അധ്യാപക പരിശീലനത്തിലാണ് തയ്യാറാക്കുന്നത്. സ്കൂൾ തുറക്കുമ്പോൾ പഠിപ്പിക്കേണ്ട പാഠഭാഗങ്ങളിൽ പരിശീലനം മുടങ്ങിയത് അക്കാദമിക് പ്രവർത്തനങ്ങൾ അവതാളത്തിലാക്കും.










0 comments