നിലമ്പൂർ ആയിഷക്കെതിരായ സൈബർ ആക്രമണം: സാംസ്കാരികമായി അധഃപതിച്ച പ്രവണതയെന്ന് സജി ചെറിയാൻ

തിരുവനന്തപുരം: മുതിർന്ന നാടകനടി നിലമ്പൂർ ആയിഷക്കെതിരെ യുഡിഎഫ് നടത്തുന്ന സൈബർ ആക്രമണം സാംസ്കാരികമായി അധഃപതിച്ച പ്രവണതയാണെന്ന് മന്ത്രി സജി ചെറിയാൻ. ജനാധിപത്യ പ്രക്രിയയിൽ വിയോജിപ്പുകളെയും രാഷ്ട്രീയ നിലപാടുകളെയും ആരോഗ്യകരമായി സമീപിക്കാൻ കഴിയാത്തവരുടെ നിസ്സഹായതയുടെയും അസഹിഷ്ണുതയുടെയും പ്രതിഫലനമാണിത്. കേരളത്തിന്‍റെ പോരാട്ടവീര്യത്തിന്റെയും പ്രതിരോധശേഷിയുടെയും പ്രതീകമാണ് നിലമ്പൂർ ആയിഷ. അവരെ തെറിവിളി കൊണ്ട് നിശബ്ദയാക്കാനാകില്ലെന്നും മന്ത്രി പ്രതികരിച്ചു.
കാലങ്ങളായി പുരോഗമന പ്രസ്ഥാനങ്ങൾക്കൊപ്പം ഉറച്ചുനിന്ന അവരെ വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കാൻ ശ്രമിക്കുന്നത് സൂര്യനെ കൈകൊണ്ട് മറയ്ക്കാൻ ശ്രമിക്കുന്നതിന് തുല്യമാണ്. വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ ഭാഷ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും വ്യക്തിപരമായ അധിക്ഷേപങ്ങൾ ഒരു രാഷ്ട്രീയ ചർച്ചയുടെ ഭാഗമല്ല എന്നതിനെക്കുറിച്ചും ഇത്തരം ആക്രമണങ്ങൾ നടത്തുന്നവർക്ക് യാതൊരു ധാരണയുമില്ലെന്ന് വ്യക്തം. ഇത് കേരളത്തിന്‍റെ സാംസ്കാരിക പൈതൃകത്തിന് തന്നെ കളങ്കമാണ്. നിലമ്പൂർ ആയിഷയോടുള്ള ഈ സൈബർ ആക്രമണങ്ങളെ കേരളം ഒറ്റക്കെട്ടായി തള്ളിക്കളയണം. സൈബർ ഇടങ്ങളിൽ വിഷം കലക്കുന്ന ഇത്തരം പ്രവണതകളെ സമൂഹം തിരിച്ചറിയുകയും ശക്തമായി എതിർക്കുകയും ചെയ്യണം. സാംസ്കാരിക കേരളം പൂർണ്ണമായും നിലമ്പൂർ ആയിഷയോടൊപ്പം ഉറച്ചുനിൽക്കേണ്ടതുണ്ട്. - മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു.
എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജീന് പിന്തുണ നൽകിയതിനും തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുത്ത് സംസാരിക്കുന്നതിനും കടുത്ത ഭാഷയിലാണ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് അണികൾ നിലമ്പൂർ ആയിഷയെ അധിക്ഷേപിക്കുന്നത്. കെ ആർ മീര, ഹരിത സാവിത്രി, ഷീല ടോമി തുടങ്ങിയവര്ഡക്കുനേരെയും യുഡിഎഫ് സൈബർസംഘം അധിക്ഷേപ പ്രചരണം നടത്തുന്നുണ്ട്.








0 comments