1971ൽ സ്ഥാപിച്ച കൊടിമരത്തിന്റെ ജീർണതയെക്കുറിച്ച് ആദ്യം സംശയമുന്നയിച്ചത് തന്ത്രി രാജീവര്
print edition കൊടിമരം മാറ്റിയത് യുഡിഎഫ് ബോർഡ് ; നടപടിയിൽ ദുരൂഹത

പത്തനംതിട്ട
ചിതലെടുത്ത് ജീർണിച്ചെന്ന് പറഞ്ഞ് ശബരിമലയിലെ കൊടിമരം മാറ്റിസ്ഥാപിച്ചതിനുപിന്നിലും അടിമുടി ദുരൂഹത. 2017 ഫെബ്രുവരി ആദ്യവാരമാണ് കോൺഗ്രസ് നേതാവായ പ്രയാർ ഗോപാലകൃഷ്‌ണൻ പ്രസിഡന്റായ തിരുവിതാംകൂർ ദേവസ്വം ബോർഡ് കൊടിമരം മാറ്റിസ്ഥാപിക്കാൻ തീരുമാനിച്ചത്. 19ന് നിലവിലെ കൊടിമരം പൊളിച്ചു. ഇതിന് കാർമികത്വം വഹിച്ചത് തന്ത്രി കണ്‌ഠര് രാജീവരാണ്. 1971ൽ സ്ഥാപിച്ച കൊടിമരത്തിന്റെ ജീർണതയെക്കുറിച്ച് ആദ്യം സംശയമുന്നയിച്ചതും ഇദ്ദേഹമാണ്.
പൊളിച്ചുനീക്കിയപ്പോഴാണ് കൊടിമരഭാഗം കോൺക്രീറ്റിലുള്ളതാണെന്ന് ബോധ്യമായത്. തന്ത്രവിധിപ്രകാരം പഴയ കൊടിമരം സംസ്‌കരിക്കണമെന്നാണ് വ്യവസ്ഥ. മരമാണെങ്കിൽ ചിതയൊരുക്കി ദഹിപ്പിക്കണം. ലോഹമാണെങ്കിൽ ഉരുക്കണം. കോൺക്രീറ്റാണെങ്കിൽ പൊടിച്ചുകളയണം. കൊടിമരം പൊതിഞ്ഞ പറകളും മുകളിൽ സ്ഥാപിച്ച വാജിവാഹനവും കൊടിമരച്ചുവട്ടിലെ അഷ്ടദിക്പാലക വിഗ്രഹങ്ങളും ലോഹനിർമിതമാണ്. ഇവ ഉരുക്കി ദേവസ്വം ബോർഡ് സ്‌റ്റോക്ക് രജിസ്‌റ്ററിൽ രേഖപ്പെടുത്തി സ്‌ട്രോങ്‌റൂമിലാണ് സൂക്ഷിക്കേണ്ടത്. എന്നാൽ, വാജിവാഹനം തന്ത്രി രാജീവർക്ക് അവകാശപ്പെട്ടതാണെന്ന് പറഞ്ഞ് ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്‌ണനും അംഗം അജയ് തറയിലും അദ്ദേഹത്തിന് കൊടുത്തുവിട്ടു. ആലപ്പുഴ ഡിസിസി ഭാരവാഹി അഡ്വ. ഡി വിജയകുമാർ അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണിത്. തന്ത്രിയെ എസ്‌ഐടി അറസ്‌റ്റ് ചെയ്‌തപ്പോൾ താഴമൺ മഠത്തിൽ ആദ്യം ഓടിയെത്തിയതും വിജയകുമാറാണ്.
പഞ്ചലോഹത്തിൽ സ്വർണം പൊതിഞ്ഞ വാജിവാഹനത്തിന് 11 കിലോയോളം തൂക്കമുണ്ട്. കോടികളുടെ മൂല്യമുള്ള പുരാവസ്‌തുകൂടിയാണിത്. ഇനിയും കണ്ടെത്താത്ത അഷ്ടദിക്പാലക വിഗ്രഹങ്ങളും മറ്റും ശബരിമലയിൽ സ്ഥിരമായി തന്പടിക്കുന്ന, പാലക്കാട്ടുനിന്നെത്തുന്ന ‘സ്വാമി’യുടെ കൈവശമുണ്ടെന്ന് ആരോപണമുയർന്നു. ചെങ്ങന്നൂർ സ്വദേശിയായ അയ്യപ്പസേവാസംഘം ഭാരവാഹിക്ക് ദേവസ്വം കമീഷണർക്ക് വിവരാവകാശ പ്രകാരം നൽകിയ മറുപടിയിൽ പറയുന്നത് ഇൗ വിഗ്രഹം ദേവസ്വം സ്‌ട്രോങ്‌റൂമിലുണ്ടെന്നാണ്.










0 comments