ശബരിമല സ്വർണക്കൊള്ള; അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റാൻ നീക്കം, ഹൈക്കോടതി ഉത്തരവിനും പുല്ലുവില

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റാനുള്ള നീക്കവുമായി സംസ്ഥാന പൊലീസ് മേധാവി. തിരുവിതാങ്കൂർ ദേവസ്വം ബോർഡ് വിജിലൻസ് അന്വേഷണ സംഘത്തെ മാറ്റരുതെന്ന് ഹൈക്കോടതി ഉത്തരവ് നിലവിലുള്ളപ്പോഴാണ് കോടതിക്ക് പുല്ലുവില നൽകിയുള്ള ഈ നീക്കം.
നിലവിലെ വിജിലൻസ് ഉദ്യോഗസ്ഥരുടെ കാലാവധി അവസാനിക്കും മുൻപ് തന്നെ പുതിയ ആറംഗ സംഘത്തിനുള്ള അപേക്ഷ ക്ഷണിച്ച്, പുതിയ ആളുകളുടെ ചുരുക്കപ്പട്ടിക വിജിലൻസ് ഡയറക്ടർക്ക് കൈമാറുകയും ചെയ്തു.
ശബരിമല സ്വർണക്കൊള്ള, നെയ് ക്രമക്കേട് എന്നിവയെല്ലാം പുറത്തുകൊണ്ടുവന്ന നിലവിലെ സംഘത്തിന്റെ അന്വേഷണം നേരായ ദിശയിൽ ആണെന്നും അന്വേഷണം ഇത്തരത്തിൽ തന്നെ തുടരണമെന്നും ഹൈക്കോടതി തന്നെ നിരീക്ഷിച്ചിട്ടുള്ളതാണ്.
ഒരു എസ്പി, മൂന്ന് എസ്ഐമാർ, മൂന്ന് സിപിഒമാർ എന്നിവരടങ്ങുന്നതാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിജിലൻസ് വിഭാഗം. 2027 ഡിസംബർ 31 വരെയാണ് നിലവിലെ ഉദ്യോഗസ്ഥരുടെ നീക്കം. കാലാവധി അവസാനിക്കാൻ ഒരു വർഷത്തിലധികം സമയമുണ്ടായിട്ടും ഏകപക്ഷീയമായി ഡിജിപി പുതിയ സംഘത്തെ നിയമിക്കുകയായിരുന്നു.
എസ്ഐമാരായ വിഷ്ണു എംപി., രാംലാൽ എആർ, രമേശൻ പിള്ള, സിപിഓമാരായ ശ്യാം മോഹൻ എം, രതീഷ് ആർ, വിനു ബിഎസ് എന്നിവരുൾപ്പെട്ട പട്ടികയാണ് ഇപ്പോൾ വിജിലൻസ് ക്ലിയറൻസിനായി കൈമാറിയിരുന്നത്.









0 comments