തന്ത്രിയുടെ അറസ്റ്റ്; ഹൈക്കോടതിയെയും അവഹേളിച്ച് പ്രതിപക്ഷം


സ്വന്തം ലേഖകൻ
Published on Feb 24, 2026, 12:30 AM | 2 min read
തിരുവനന്തപുരം: ശബരിമല സ്വർണ മോഷണക്കേസിൽ ഹൈക്കോടതി നിർദേശ പ്രകാരം കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്ത എസ്ഐടി നടപടി ആചാര ലംഘനമെന്ന് വരുത്തിതീർത്ത് "സുവർണാവസരമാക്കാൻ' ബിജെപിയും കോൺഗ്രസും. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ശബരിമലയെ വിവാദ ഭൂമിയാക്കി രാഷ്‌ട്രീയനേട്ടം കൊയ്യാനും കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള കൊടിമരക്കൊള്ള അട്ടിമറിക്കുകയുമാണ് ലക്ഷ്യം.
കേസ് അന്വേഷണവുമായി ഒരു ബന്ധവുമില്ലാത്ത സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ നിരന്തരം കള്ളക്കഥ മെനയാൻ ചില വലത് മാധ്യമങ്ങളും രംഗത്തുണ്ട്. ജനുവരി 9 നാണ് കണ്ഠരര് രാജീവരെ എസ്ഐടി അറസ്റ്റ് ചെയ്തത്. കേസ് അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ ഇക്കാര്യം എസ്ഐടി തെളിവുസഹിതം അറിയിക്കുകയും ചെയ്തു. ഹൈക്കോടതി ബെഞ്ച് അന്വേഷണത്തിൽ പൂർണ തൃപ്തി രേഖപ്പെടുത്തുകയും അന്വേഷണം ശരിയായ ദിശയിലാണെന്ന് പല തവണ പറയുകയും ചെയ്തിരുന്നു.
കണ്ഠര് രാജീവരെ കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത് ഈ തെളിവുകൾ കൂടി പരിഗണിച്ചാണ്. അഞ്ചിന് റിമാൻഡ് കാലാവധി നീട്ടി തന്ത്രിയെ വീണ്ടും ജയിലിലടച്ചതും ഇതേ വിജിലൻസ് കോടതിയാണ്. ഉറ്റതോഴൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് പറയുന്ന ബിജെപിയും കോൺഗ്രസും തന്ത്രിയെ 41 ദിവസത്തോളം ജയിലിലടച്ച കോടതിയെക്കുറിച്ച് മിണ്ടുന്നേയില്ല. ഈ അന്വേഷണവുമായി സംസ്ഥാന സർക്കാരിന് ഒരു ബന്ധവുമില്ലെന്നും ഒരു റിപ്പോർട്ടും ലഭിക്കുന്നില്ലെന്നും മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും അറിയാത്തതുമല്ല.
തന്ത്രിയെ അറസ്റ്റ് ചെയ്തത് മുതൽ ബിജെപിയും കോൺഗ്രസും അട്ടിമറി ശ്രമം തുടങ്ങിയതാണ്. തന്ത്രിയുടെ ചെങ്ങന്നൂരിലെ വീട്ടിൽ എസ്എടി സംഘം പരിശോധന നടത്തുന്നതിന് തൊട്ടുമുമ്പ് അവിടെ ബിജെപി നേതാക്കളെത്തിയത് തെളിവുകൾ നശിപ്പിക്കാനാണോയെന്ന് പോലും സംശയമുണർത്തിയിരുന്നു. പിന്നാലെ തന്ത്രിയെ സംരക്ഷിക്കാനെന്ന പേരിൽ ജ്യോതി തെളിക്കൽ സമരവും ബിജെപി നടത്തി. തിരുവനന്തപുരത്ത് എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും എസ്ഐടി അന്വേഷണത്ത തള്ളിപ്പറഞ്ഞു.
കോൺഗ്രസ് നേതാക്കളായ വി ഡി സതീശനും കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും കെ മുരളീധരനുമെല്ലാം തന്ത്രിക്ക് എല്ലാ പിന്തുണയും അറിയിച്ച് രംഗത്തുവന്നു. സാധാരണ ഇത്തരം ഗുരുതരമായ ക്രിമിനൽ കേസുകളിൽ അറസ്റ്റിലാകുന്നവർക്ക് ആരും പരസ്യമായ പിന്തുണ നൽകാറില്ല.
തന്ത്രിക്ക് ജയിലിൽ ഒരു സൗകര്യവുമില്ലെന്ന കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷിന്റെ കണ്ടെത്തലും വിചിത്രമാണ്. ഹൈക്കോടതി മേൽനോട്ടത്തിലുള്ള അന്വേഷണത്തെ തള്ളിപ്പറയുന്നത് ഹൈക്കോടതിയെ തന്നെ അവഹേളിക്കുന്നതിന് തുല്യമാണ്. സ്വർണം മോഷ്ടിക്കാൻ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കും സംഘത്തിനും അവസരമൊരുക്കിയത് തന്ത്രിയാണെന്നതിനുള്ള നിർണായക തെളിവുകൾ നേരത്തെ തന്നെ എസ്ഐടി ശേഖരിച്ചിരുന്നു. പഴയ കൊടിമരത്തിലെ വാജിവാഹനം കടത്തിയ കേസിലും കണ്‌ഠര് രാജീവർക്കെതിരെ നിർണായക തെളിവുകളുണ്ട്.
സാധാരണ ജാമ്യാപേക്ഷകളിൽ പ്രതിക്കെതിരായ എല്ലാ തെളിവുകളും അന്വേഷക സംഘം കോടതിയിൽ നൽകാറില്ല.ഇത് തെളിവുകൾ നശിപ്പിക്കാനും അന്വേഷണത്തെ വഴി തെറ്റിക്കാനും കാരണമാകും.ഇതൊന്നുമില്ലാതെ ഉന്നത സ്വാധീനമുള്ളയാളെ ക്രൈംബ്രാഞ്ച് എഡിജിപിയുടെ മേൽനോട്ടത്തിലുള്ള എസ്ഐടി സംഘം അറസ്റ്റ് ചെയ്യുമെന്നൊക്കെ ബിജെപിയും കോൺഗ്രസും എത്ര പറഞ്ഞാലും ജനംവിശ്വസിക്കില്ല.










0 comments