ശബരിമല സ്വർണപാളി വിഷയം: ഹൈക്കോടതി ആദ്യ കേസായി ഇന്ന് പരിഗണിക്കും

കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളി വിഷയം ഹൈക്കോടതി ദേവസ്വം ബെഞ്ചിൽ ഇന്നു രാവിലെ ആദ്യ കേസായി പരിഗണിക്കും. നടപടികൾ അടച്ചിട്ട കോടതിമുറിയിൽ രഹസ്യമായിട്ടായിരിക്കും. ഇതു സംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രാർ ഉത്തരവിറക്കി. പ്രത്യേക പൊലീസ് സംഘം അന്വേഷണ പുരോഗതി കോടതിയെ അറിയിക്കും. ശബരിമലയിലെ വിലപ്പെട്ട വസ്തുക്കളുടെ കണക്കെടുക്കാൻ നിയോഗിച്ച ജസ്റ്റിസ് കെ ടി ശങ്കരനും ഇടക്കാല റിപ്പോർട്ട് നൽകിയേക്കും.
വിഷയത്തിൽ ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് നേരത്തെ സമർപ്പിച്ചിരുന്നു. വിജിലൻസ് എസ് പി സുനിൽകുമാറാണ് റിപ്പോർട്ട് നൽകിയത്. ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളി കാണാതായതുമായി ബന്ധപ്പെട്ട ഗൂഢലോചന നടന്നതായാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. ജസ്റ്റിസ് രാജ വിജയരാഘവൻ അധ്യക്ഷനായ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്. റിപ്പോർട്ട് കോടതി വിശദമായി പരിശോധിക്കും. ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളിയുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘവും കോടതിയിൽ എത്തിയിട്ടുണ്ട്. ശബരിമലയിൽ മോഷണം നടന്നതായാണ് വിജിലൻസ് കണ്ടെത്തൽ. ദ്വാരപാലക ശിൽപ്പങ്ങൾ കടത്തിയതിൽ ഗൂഢാലോചനയുണ്ടായതായി സ്ഥിരീകരിച്ചു. ശബരിമലയിലെ ചില ഉദ്യോഗസ്ഥർ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഒത്തുകളിച്ചു. സ്വർണപാളി ചെമ്പെന്ന് മഹസറിൽ രേഖപ്പെടുത്തിയതും ഗൂഢാലോചനയുടെ ഭാഗമാണ് എന്നാണ് വിജിലൻസ് റിപ്പോർട്ട്.
സമഗ്രമായ അന്വേഷണം വേണമെന്നാണ് സംസ്ഥാന സർക്കാർ കോടതിയിൽ നേരത്തെ അറിയിച്ചത്. കേസെടുത്ത് അന്വേഷണം നടത്തേണ്ട സാഹചര്യമാണെന്ന് ദേവസ്വം വിജിലൻസ് കോടതിയെ അറിയിച്ചു. ദ്വാരപാലക ശിൽപ്പങ്ങൾ കടത്തിയതിൽ കമീഷൻ ലഭിച്ചോ എന്ന് അന്വേഷിക്കണം. ദേവസ്വം കമീഷണർ വിഷയത്തിൽ ഇടപെടാത്തത് സംശയകരമെന്നും വിജിലൻസ് കോടതിയെ അറിയിച്ചു. 2019 ജൂലൈ 20നാണ് സ്വർണപ്പാളി ഇളക്കിമാറ്റിയതെന്നാണ് വിജിലൻസ് കണ്ടെത്തൽ. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപാളിയിൽ നിന്ന് സ്വർണം ഉരുക്കിയതായി വിജിലൻസ് റിപ്പോർട്ട്. ഉരുക്കിയ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശമുള്ളതായും സ്മാർട്ട് ക്രിയേഷൻസുമായി ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്നും വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.










0 comments