മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒന്നിച്ചുള്ള എഐ ഫോട്ടോ; കെപിസിസി ഭാരവാഹി എന്‍ സുബ്രഹ്മണ്യനെതിരെ കേസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ഒന്നിച്ചുള്ള വ്യാജ എഐ ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എൻ സുബ്രഹ്മണ്യനെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് ചേവായൂർ പൊലീസാണ് സ്വമേധയാ കേസെടുത്തത്. ഭാരതീയ ന്യായ സംഹിത സെക്ഷൻ 122 പ്രകാരമാണ് നടപടി.
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമൊത്ത് സോണിയാ ഗാന്ധിയും മറ്റു കോണ്‍ഗ്രസ് നേതാക്കളും കൂടിക്കാഴ്ച നടത്തിയതില്‍ വെട്ടിലായിരിക്കുകയാണ് കോണ്‍ഗ്രസ്. ഇതിനിടെയാണ് മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാക്കഴെത്തിയത്.
പോറ്റി - സോണിയ കൂടിക്കാഴ്ചയെ കുറിച്ച് ഒന്നുമറിയില്ലെന്ന് ആവര്‍ത്തിക്കുന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, പോറ്റിയെ താൻ കാണുന്നതിനും മുൻപേ മുഖ്യമന്ത്രി പിണറായി വിജയനാണ് കണ്ടതെന്ന് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
അതേസമയം ഈ ആരോപണങ്ങളെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഒരു തരത്തിലുള്ള കൂടിക്കാഴ്ചയും നടത്തിയിട്ടില്ലെന്നും അടൂർ പ്രകാശ് പുറത്തുവിട്ട ചിത്രം എഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ സത്യാവസ്ഥ ഉടൻ പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിൽ തുടരന്വേഷണം പുരോഗമിക്കുകയാണ്.










0 comments