print edition അങ്കമാലി – ശബരി റെയിൽ പാത ; സംസ്ഥാനം സ്ഥലമേറ്റെടുത്ത് നൽകും , വ്യവസ്ഥകൾ അംഗീകരിക്കും : മന്ത്രി വി അബ്ദുറഹിമാൻ

തിരുവനന്തപുരം
അങ്കമാലി – ശബരി റെയിൽ പാതക്ക് ആവശ്യമായ സ്ഥലം സംസ്ഥാന സർക്കാർ ഏറ്റെടുത്തു നൽകുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. അങ്കമാലി –എരുമേലി ശബരി പദ്ധതി, ഗുരുവായൂർ–തിരുനാവായ പദ്ധതികൾ മരവിപ്പിച്ച തീരുമാനം റെയിൽവേ റദ്ദാക്കിയിട്ടുണ്ട്. കേരളത്തിന് ഏറെ പ്രയോജനം ചെയ്യുന്ന പദ്ധതിയാണു ശബരി റെയിൽപാത. രണ്ടു പദ്ധതികൾക്കും വേണ്ട സഹായം കേരളം ചെയ്യും. ശബരി പദ്ധതിയുമായി ബന്ധപ്പെട്ട റെയിൽവേ വ്യവസ്ഥകൾ സർക്കാർ അംഗീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കലക്‌ടർമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ബുധനാഴ്‌ച ചേരും. എത്രയും വേഗം ശബരി- പാത യാഥാർഥ്യമാക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് നടപടികൾ തുടങ്ങണമെന്നാണ് കരുതുന്നത്. ഇതിലൂടെ കേരളത്തിന് 12 പുതിയ റെയിൽവേ സ്റ്റേഷനുകൾ ലഭിക്കും. രണ്ട് ജില്ലകളെ പുതുതായി റെയിൽവേ കണക്റ്റിവിറ്റിയിൽ ഉൾപ്പെടുത്താനാകും. സംസ്ഥാനത്തിന് സാമ്പത്തികമായി ഗുണം ചെയ്യുന്ന പദ്ധതിയാണെന്നും മന്ത്രി പറഞ്ഞു.
ഏത് പേരില്‍ അതിവേഗ റെയിൽവേ പദ്ധതി വന്നാലും കേരളത്തിന് പ്രയോജനം ലഭിക്കണം. പദ്ധതിക്കായി മുഖ്യമന്ത്രി, പ്രധാനമന്ത്രിയെ വരെ പോയി കണ്ടു. റാപ്പിഡ് റെയിലുമായി സർക്കാർ മുന്നോട്ടു പോകും. മെട്രോയുമായി ബന്ധിപ്പിക്കാമെന്നതാണു റാപ്പിഡ് റയിലിന്റെ പ്രധാന ആകര്‍ഷണം. വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചു കേരളത്തിന്റെ സമഗ്ര വികസനത്തിനു സഹായിക്കുന്ന പദ്ധതിയാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.









0 comments