റബർ ബോർഡും സ്‌പൈസസ് ബോർഡും ഒപ്പുവച്ചു; കേര പദ്ധതി നടത്തിപ്പിന് ധാരണയായി

തിരുവനന്തപുരം: കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ലോകബാങ്ക് ധനസഹായത്തോടെ നടപ്പാക്കുന്ന ‘കേര' (കേരള ക്ലൈമറ്റ് റെസിലിയൻ അഗ്രി-വാല്യു ചെയിൻ മോഡേണൈസേഷൻ) പദ്ധതിക്ക് റബർബോർഡ്, സ്‌പൈസസ് ബോർഡ് എന്നിവയുമായി ധാരണപത്രത്തിൽ ഒപ്പിട്ടു. റബർബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ വസന്തഗേശനും കേര പദ്ധതിയുടെ അഡീഷണൽ പ്രോജക്ട് ഡയറക്ടറും വ്യവസായ വാണിജ്യ ഡയറക്ടറുമായ പി വിഷ്‌ണുരാജുമാണ് ധാരണപത്രത്തിൽ ഒപ്പിട്ടത്. സ്‌പൈസസ് ബോർഡിനു വേണ്ടി ഡയറക്ടർ ഡോ. എ ബി രമാശ്രീ ഒപ്പിട്ടു.
പദ്ധതി പ്രകാരം റബർ, ഏലം എന്നിവ ആവർത്തനകൃഷി ചെയ്യുന്നവർക്ക് ഹെക്ടർ ഒന്നിന് റബർകൃഷിക്ക് 75,000 രൂപയും ഏലത്തിന് 100,000 രൂപയും ഒന്നുവീതം രണ്ട് ഹെക്ടറിന് ലഭിക്കും. കോട്ടയം, എറണാകുളം, പത്തനംതിട്ട, കണ്ണൂർ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലെ റബർകർഷകർക്കും ഇടുക്കിയിലെ ഏലം കർഷകർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. കോട്ടയത്തെ ഇന്ത്യൻ റബർ ഗവേഷണകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പി വിഷ്ണുരാജ് അധ്യക്ഷനായി.
കേര പദ്ധതിയുടെ നടത്തിപ്പിന് ഉദ്യോഗസ്ഥർക്കുള്ള പരിശീലനപരിപാടി എം വസന്തഗേശൻ ഉദ്ഘാടനംചെയ്‌തു. റബർ ഉൽപ്പാദക കമീഷണർ ഡോ. ടി സിജു, സ്‌പൈസസ് ബോർഡ് ഡയറക്ടർ ഡോ. എ ബി രമാശ്രീ, ഡയറക്ടർ ( ഡെവലപ്‌മെന്റ്) ഇൻ-ചാർജ് ധർമേന്ദ്രദാസ് എന്നിവർ സംസാരിച്ചു. കേര പ്രൊക്യുർമെന്റ് ഓഫീസർ സി സുരേഷ് സ്വാഗതവും ജോയിന്റ് റബർ പ്രൊഡക്‌ഷൻ കമീഷണർ കെ ഷൈലജ നന്ദിയും പറഞ്ഞു.










0 comments