കൊല്ലത്ത് ക്ഷേത്രത്തിൽ ആർഎസ്എസ് ഗണഗീതം : ഉപദേശക സമിതി പിരിച്ചുവിടുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

കൊല്ലം: കൊല്ലം കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്രത്തിൽ ആർഎസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ ഉപദേശക സമിതി പിരിച്ചുവിടുമെന്നും കോടതി ഉത്തരവ് കർശനമായി നടപ്പിലാക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ്.കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്രത്തിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ ക്ഷേത്ര ഉപദേശ സമിതിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് വിലയിരുത്തി.
ആർഎസ്എസ് ഗണഗീതം ആലപിക്കുന്നതിന് മുൻപുള്ള ദിവസങ്ങളിൽ തന്നെ ക്ഷേത്രോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നിരുന്നു. ക്ഷേത്ര പരിസരത്ത് ആർഎസ്എസ് കൊടിയും തോരണങ്ങളും കെട്ടിയതായുള്ള പരാതി ലഭിക്കുകയും ഇതിന്മേൽ കൊട്ടാരക്കര ദേവസ്വം അസിസ്റ്റൻറ് കമ്മീഷണർ അന്വേഷണം നടത്തുകയും ചെയ്യുന്നതിനിടെയാണ് ക്ഷേത്രത്തിൽ ആർഎസ്എസ് ഗണഗീതം ആലപിച്ചത്.
ഇത് ബോധപൂർവ്വം ചെയ്തതാണെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിലയിരുത്തുന്നത്. സംഭങ്ങളുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ തിരുവിതംകൂർ ദേവസ്വം ബോർഡിന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ചു ഉടൻ തന്നെ കോട്ടുക്കൽ മഞ്ഞിപുഴ ക്ഷേത്ര ഉപദേശ സമിതി പിരിച്ചുവിടും. ക്ഷേത്രത്തിലോ ക്ഷേത്ര പരിസരത്തോ രാഷ്ട്രീയപാർട്ടികളുടയോ, മത-സാമുദായിക സംഘടനകളുടെയോ കൊടികളോ അതുമായി സാദൃശ്യം തോന്നുന്ന തരത്തിലുള്ള കൊടികളോ കെട്ടുവാനോ ചിഹ്നങ്ങൾ പ്രദർശിപ്പിക്കുവാനോ പാടില്ല. ഹൈക്കോടതി നിർദേശം തിരുവിതാംകൂർ ദേവസ്വം ബോർഡ് കർശനമായി നടപ്പിലാക്കും. ഇതുമായി ബന്ധപ്പെട്ട് ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ജില്ലാ ഡെപ്യൂട്ടി ദേവസ്വം കമ്മീഷൻമാരുടേയും അസിസ്റ്റന്റ് ദേവസ്വം ദേവസ്വം കമ്മീഷണർമാരുടെയും ഒരു യോഗം ചേർന്നിരുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് കീഴിലെ ക്ഷേത്രങ്ങളിൽ ഇത്തരത്തിൽ കൊടികൾ കെട്ടുന്നതിനോ ആശയപ്രചരണം നടത്തുന്നതിനോ രാഷ്ട്രീയ മത-സാമുദായിക സംഘടനകളെ അനുവദിച്ചാൽ അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും. നിലവിലെ ഉത്തരവ് മറികടക്കാൻ ക്ഷേത്ര ഉപദേശക സമിതിയുടെ പേരിൽ കൊടികളും തോരണങ്ങളും കെട്ടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ഒരു ക്ഷേത്ര ഉപദേശക സമിതിക്കും സ്വന്തമായി കൊടിയോ ചിഹ്നങ്ങളോ ഇല്ല. ഇത്തരത്തിൽ നടപടികൾ സ്വീകരിക്കുന്ന ഉപദേശക സമിതികൾക്കെതിരെയും കർശനമായ നടപടിയുണ്ടാവും









0 comments