print edition ഗവർണർ വിളിച്ച യോഗം: കണ്ണൂർ വിസിക്ക് ഒപ്പം ആർഎസ്‌എസ് ബന്ധമുള്ള ഉദ്യോഗസ്ഥൻ

ഗവർണർ വിളിച്ചുചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗം

വിനോദ് പായം
Published on Jun 20, 2026, 12:00 AM | 1 min read
കണ്ണൂർ: യുഡിഎഫ് സർക്കാരിനെ നോക്കുകുത്തിയാക്കി ഗവർണർ ലോക്‌ഭവനിൽ നടത്തിയ ഉദ്യോഗസ്ഥയോഗത്തിൽ കണ്ണൂർ സർവകലാശാല വെെസ് ചാൻസിലർക്കൊപ്പം പങ്കെടുത്തത് ആർഎസ്‌എസുമായി അടുത്ത ബന്ധമുള്ളയാൾ. ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്‌ടറായി ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിതനായ ഡോ. എ പ്രവീണാണ് വിസി ഡോ. കെ കെ സാജുവിനൊപ്പം പങ്കെടുത്തത്.
വിസി പങ്കെടുക്കുന്ന യോഗത്തിൽ ഒപ്പംപോകേണ്ടത് ഭരണനിർവഹണ സമിതിയായ സിൻഡിക്കറ്റിലെ പ്രതിനിധികളാണ്. അതല്ലെങ്കിൽ, വിസിക്ക് തൊട്ടുതാഴെയുള്ള സ്റ്റാറ്റ്യൂട്ടറി ഉദ്യോഗസ്ഥനോ വിസി ഓഫീസിലെ ഉദ്യോഗസ്ഥരോ ആകണം. ഇതെല്ലാം അട്ടിമറിച്ചാണ് എ പ്രവീൺ പങ്കെടുത്തത്.
പോണ്ടിച്ചേരി കേന്ദ്രസർവലാശാലയിലെ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിൽനിന്ന് പ്രത്യേക താൽപ്പര്യമെടുത്താണ് പ്രവീണിനെ കണ്ണൂരിലെത്തിച്ചത്. വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയതിന് നടപടി നേരിട്ട പ്രവീണിനെ കണ്ണൂരിലേക്ക് കൊണ്ടുവന്നതിൽ പ്രതിഷേധം ഉയർന്നിരുന്നു. അതൊന്നും പരിഗണിക്കാതെയാണ് ഒരു വർഷത്തെ ഡെപ്യൂട്ടേഷനിൽ പ്രവീണിനെ നിയമിച്ചത്.
ഒന്നിന് സർവകലാശാലയിൽ ഗവർണർക്ക് നൽകിയ സ്വീകരണത്തിന്റെ മുഖ്യ സംഘാടകനും പ്രവീണായിരുന്നു. സിൻഡിക്കറ്റിനെ അറിയിക്കാതെയും സംഘടകസമിതിപോലും രൂപീകരിക്കാതെയുമാണ് സ്വീകരണം ആസൂത്രണംചെയ്തത്.










0 comments