ആർഎസ്‌എസ് നിയന്ത്രിത സ്കൂളുകൾ നടക്കുന്ന പ്രവർത്തനം അന്വേഷിക്കണം: എസ്എഫ്ഐ

തിരുവനന്തപുരം:
ആർഎസ്‌എസ് നിയന്ത്രണത്തിലുള്ള സ്കൂളുകളിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠം സ്കൂൾ ഹോസ്റ്റൽ മുറിയിൽ 16 വയസ്സുകാരിയായ രുദ്ര രാജേഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂൾ മാനേജ്മെന്റ് നീതിപൂർവമായ നിലപാട് സ്വീകരിച്ചില്ലെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. വിദ്യാർഥിയുടെ കുടുംബത്തെ കഴിഞ്ഞദിവസം എസ്‌എഫ്‌ഐ ഭാരവാഹികൾ സന്ദർശിച്ചു. ആർഎസ്‌എസ് നിയന്ത്രണത്തിലുള്ള സ്കൂളുകളിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
മാനേജ്മെന്റിന്റെ ഇടപെടലുകളാണ് മകളുടെ മരണത്തിന് കാരണമെന്നാണ് രക്ഷിതാക്കളുടെ ആരോപണം. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്. വിദ്യാർഥിയുടെ കുടുംബത്തിന് പൂർണപിന്തുണയുമായി എസ്‌എഫ്‌ഐ ഒപ്പമുണ്ടാകുമെന്ന് സഞ്ജീവ് വ്യക്തമാക്കി. ആർഎസ്‌എസ് നേതൃത്വത്തിലുള്ള സ്ഥാപനങ്ങളിൽ സമാനമായ അനാസ്ഥയാണ്. വിദ്യാർഥികളെ അരാജകപ്രവർത്തനങ്ങളിൽനിന്ന് തടയാൻ സ്കൂൾ അധികൃതർക്കാകുന്നില്ല. ആയുധപരിശീലനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ആർഎസ്‌എസ് സ്കൂൾ പരിസരങ്ങളിൽ നടക്കുന്നതായും പരാതിയുണ്ട്.
എന്തുകൊണ്ടാണ് ആർഎസ്‌എസിന്റെ നിയന്ത്രണത്തിലുള്ള സ്കൂളുകളിൽമാത്രം ബോംബ് പൊട്ടുന്നതെന്നും സഞ്ജീവ് ചോദിച്ചു.
വിദ്യാഭ്യാസമേഖലയെ കാവിവൽക്കരിക്കുന്നതിനൊപ്പം ഇത്തരം പ്രവണതകൾ വ്യാപിപ്പിക്കുന്നത് അംഗീകരിക്കാനാകില്ല. ഈ പ്രവണത അവസാനിപ്പിക്കാൻ നടപടി എടുക്കണമെന്നും എസ്‌എഫ്‌ഐ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ഗോപിക, സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, ജോയിന്റ് സെക്രട്ടറി എസ് കെ ആദർശ് എന്നിവരും പങ്കെടുത്തു.










0 comments