സിപിഐ എം– ഡിവൈഎഫ്ഐ പ്രവർത്തകർക്കുനേരെ ആർഎസ്എസ് ആക്രമണം

കുന്നംകുളം: ചെമ്മണ്ണൂരിൽ സിപിഐ എം- ഡിവൈഎഫ്ഐ പ്രവർത്തകർക്കുനേരെ ബിജെപി ആക്രമണം. പ്രദേശത്തെ ബിജെപി– ആർഎസ്എസ് നടപടികളുടെ താവളമായ സംഘശക്തി ക്ലബ്ബിന് മുന്നിൽ വച്ചാണ് ഇരുപതോളം ബിജെപി– ആർഎസ്എസ് ക്രിമിനലുകൾ നാല് സിപിഐ എം– ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിച്ചത്. ഞായർ എട്ടോടെയാണ് സംഭവം.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പണിക്കശേരി വീട്ടിൽ റാബിൻ (33), മാടത്തിങ്കൽ വീട്ടിൽ പ്രണവ് (26), പണിക്കശേരി പറമ്പിൽ അർജുൻ (22), പുതുവീട്ടിൽ ആരിഫ് (22) എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് കാവൽ ഏർപ്പെടുത്തി. കുന്നംകുളം നഗരസഭയുടെ പുത്തൻകുളത്തിൽ കുളിച്ച് മടങ്ങുന്നതിനിടെയാണ് ഇവരെ ആക്രമിച്ചത്. പ്രദേശത്തെ ആർഎസ്എസ് പ്രവർത്തകൻ ദേവദത്ത്, വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ പത്തോളം പേർ ചേർന്നാണ് ആക്രമിച്ചത്.
വിഷ്ണുവിന്റെ സഹോദരന്റെ വീട് താമസത്തിനുശേഷം ആർഎസ്എസ് നിയന്ത്രണത്തിലുള്ള ക്ലബ്ബിൽവച്ച് പ്രദേശത്തെ ബിജെപി–ആർഎസ്എസ് പ്രവർത്തകർക്ക് ഭക്ഷണവും മദ്യവും നൽകിയിരുന്നു. ക്ലബ്ബിന് സമീപത്തെ പാടത്തിരുന്ന് മദ്യപിക്കുകയായിരുന്ന ആർഎസ്എസ് സംഘം സിപിഐ എം– - ഡിവൈഎഫ്ഐ പ്രവർത്തകർ വരുന്നത് കണ്ടു. തുടർന്ന് വിഷ്ണുവും ദേവദത്തും ചേർന്ന് ഇവരെ തടഞ്ഞുനിർത്തി. ക്ലബ്ബിൽനിന്ന് മാരകായുധങ്ങളുമായി മറ്റ് ആർഎസ്എസുകാരും എത്തി ഇവരെ ആക്രമിച്ചു.
കഴിഞ്ഞ ചെമ്മണ്ണൂർ പൂരത്തിനോട് അനുബന്ധിച്ചും ബിജെപി – ആർഎസ്എസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ആക്രമണം നടത്തിയിരുന്നു. പൂരത്തിനിടയിൽ സിപിഐ എം പ്രവർത്തകനെ കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയാണ് ദേവദത്ത്. സംഭവത്തിൽ കുന്നംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.









0 comments