'പുനർജനി'യിൽ നിർമിച്ചുനൽകിയ വീടുകളുടെ വിശദാംശങ്ങൾ പുറത്തുവിടണം; സതീശനെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ

തിരുവനന്തപുരം: പറവൂരിൽ ‘പുനർജനി’ പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ച് നിർമിച്ചുനൽകിയ വീടുകളുടെ വിശദാംശങ്ങൾ പുറത്തുവിടാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വെല്ലുവിളിച്ച് ഡിവൈഎഫ്‌ഐ. 209 വീടുകൾ വെച്ച് കൈമാറി എന്നാണ് വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞത്. ആ വീടുകളുടെ പേരും വിശദാംശങ്ങളും പുറത്ത് വിടാൻ വെല്ലുവിളിക്കുകയാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഫെയ്സ്ബുക്കിൽ കുറിച്ചു.
പുനർജനി പദ്ധതിയെ കുറിച്ച് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. തുടർന്നാണ് സിബിഐ അന്വേഷണത്തിന് വിജിലൻസിന്റെ ശുപാർശ നൽകിയത്. എഫ്‌സിആർഎ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയിലേക്ക് വിജിലൻസ് ശുപാർശ ചെയ്തിരിക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പ്
സതീശൻ പേടിക്കണം
ഇവിടുത്തെ കാതലായ പ്രശ്നം ജനപ്രതിനിധിയായ വിഡി സതീശൻ
വിദേശത്ത് പോയി
പണപിരിവ് നടത്തിയോ എന്നാണ്.
നടത്തിയ പിരിവിൽ എത്ര പണം വന്നു.....?
ഏതെല്ലാം ഇനത്തിൽ ചിലവഴിക്കപ്പെട്ടു.....?
ഏത് ഏജൻസി, ഏത് വർഷത്തിൽ ഓഡിറ്റ് ചെയ്തു .....?
ആ പണം ഉപയോഗിച്ച് വീടുകൾ വെച്ച് നൽകിയോ എന്നതാണ്.
ഇതിന് മറുപടിയായി
അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത് 209 വീടുകൾ വെച്ച് കൈമാറി എന്നാണ്.
ആ വീടുകളുടെ പേരും വിശദാംശങ്ങളും പുറത്ത് വിടാൻ സതീശനെ വെല്ലുവിളിക്കുന്നു.










0 comments