രഞ്‌ജിത് പ്രതിയായ ലൈംഗികാതിക്രമക്കേസ്: അസിസ്‌റ്റന്റ് ഡയറക്ടറെ ചോദ്യംചെയ്‌തു

കൊച്ചി: സംവിധായകൻ രഞ്‌ജിത് പ്രതിയായ ലൈംഗികാതിക്രമക്കേസില്‍ സിനിമാ ലൊക്കേഷനിലുണ്ടായിരുന്ന അസിസ്‌റ്റന്റ് ഡയറക്ടർ ശാലിനിയെ പ്രത്യേക അന്വേഷകസംഘം ചോദ്യംചെയ്‌തു. താൻ സിനിമയുടെ കാസ്‌റ്റിങ് ഡയറക്ടറാണെന്ന് ഇവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പരാതിക്കാരിയായ നടിയെ സിനിമയിലേക്ക് കണ്ടെത്തിയത് താനാണ്. എന്നാൽ, കാരവനിലുണ്ടായ ലൈംഗികാതിക്രമത്തെക്കുറിച്ച് നടി പറഞ്ഞില്ലെന്ന് ഇവർ മൊഴി നൽകിയതായാണ് സൂചന. കഴിഞ്ഞ ദിവസമായിരുന്നു ചോദ്യംചെയ്യൽ.
സെറ്റിലുണ്ടായിരുന്ന കൂടുതൽ സിനിമാപ്രവർത്തകരെ ചോദ്യംചെയ്യാൻ ഒരുങ്ങുകയാണ്. നടൻ ബോബി കുര്യനെ ഉടൻ ചോദ്യംചെയ്യുമെന്നും സൂചനയുണ്ട്. രഞ്ജിത്തിന് വെള്ളിയാഴ്‌ച കർശന ഉപാധികളോടെ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യം നൽകിയിരുന്നു. യുവനടിയുടെ പരാതിയിൽ കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രി തൊടുപുഴയില്‍നിന്നാണ് രഞ്‌ജിത്തിനെ അറസ്റ്റ് ചെയ്തത്. സിനിമാസെറ്റിലെ കാരവനില്‍വച്ച് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി.










0 comments