പോളിയിലെ കഞ്ചാവ്: കെഎസ്‌യു പ്രവർത്തകർക്കെതിരെ നടപടിവേണമെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ: കളമശേരി ഗവ. പോളിടെക്‌നിക്ക് കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽനിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ പിടിയിലായ പ്രവർത്തകർക്കെതിരെ കെഎസ്‌യു നടപടി സ്വീകരിക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആലപ്പുഴയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസിൽ പൊലീസ് അറസ്‌റ്റുചെയ്‌ത് ജ്യാമത്തിൽ വിട്ട വിദ്യാർഥിയെ സംഘടനയിൽനിന്ന് പുറത്താക്കിയ എസ്‌എഫ്‌ഐ നടപടി സ്വാഗതാർഹമാണ്. കെഎസ്‌യു കേസിലുൾപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കണം. അതാണ് വേണ്ടത്. കേസിൽ പ്രതികളായവരെ സംരക്ഷിക്കില്ലെന്ന നിലപാടാണ് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ സ്വീകരിച്ചത്. ലഹരി കേസുകളിൽപെട്ടവർ ഏത് സംഘടനയിലും പാർടിയിലും പെട്ടവരാണെങ്കിലും കക്ഷിരാഷ്‌ട്രീയത്തിന് അതീതമായി സർക്കാർ ശക്തമായി നടപടി സ്വീകരിക്കണം. ലഹരിവിരുദ്ധ കാമ്പയിനൊപ്പം പരിശോധനയും ശക്തമാക്കണം. ഇക്കാര്യം സർക്കരിനോട് അഭ്യർത്ഥിക്കുന്നതായും ചെന്നിത്തല പറഞ്ഞു.
0 comments