പ്രണയ വിവാഹം, ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പ്; ഒടുവിൽ അപ്രതീക്ഷിത വിടപറച്ചിൽ

രജിന്‍ലാലും ഭാര്യ സോനയും, കത്തിയെരിഞ്ഞ കാര്‍
പേരാമ്പ്ര: ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിൽ ഇങ്ങനെയൊരു ദുരന്തം വരുമെന്ന് കക്കറ മുക്കിലെ രജിൻലാൽ അറിഞ്ഞിരുന്നില്ല. കൺമുൻപിലാണ് പ്രിയതമയും കാണാകൺമണിയും കത്തിയെരിഞ്ഞത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. ചെറുവണ്ണൂരിൽനിന്ന് കക്കറമുക്കിലേക്കുള്ള റോഡിലേക്ക് കടന്ന് അല്പദൂരം പിന്നിടുംമുൻപാണ് തീപടർന്നത്. വയലിന് നടുവിലുള്ള സ്ഥലമാണിത്. തീകണ്ട സമീപവാസികൾ പെട്ടെന്ന് ഓടിയെത്തി തീകെടുത്തിയെങ്കിലും കാറിന്റെ ഡോർ തുറക്കാൻ കഴിഞ്ഞില്ലെന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ഒതയോത്ത് മുഹമ്മദ് പറഞ്ഞു. വലിയ ശബ്ദംകേട്ടാണ് സമീപവാസികളെല്ലാം ഓടിയെത്തിയത്.
അപ്പോഴേയ്ക്കും തീ ആളിപ്പടര്‍ന്നിരുന്നു. രജിൻലാൽ വസ്ത്രത്തിലാകെ തീപടർന്ന് പുറത്തേക്ക് ഇറങ്ങിയോടിയിരുന്നു. ഉടനെ വയലിൽനിന്ന് വെള്ളമൊഴിച്ച് നാട്ടുകാർ കെടുത്തി. ഉള്ളിൽ ആളുള്ളത് ആദ്യമറിഞ്ഞിരുന്നില്ല. സോനയെ പുറത്തെടുത്ത് സിപിആർ നൽകുമ്പോൾ ജീവനുണ്ടായിരുന്നെന്ന് മുഹമ്മദ് പറഞ്ഞു. ഉടനടി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും സോനയുടെ ജീവൻ രക്ഷിക്കാനായില്ല. രാത്രി ഒമ്പത് മണിയോടെയായിരുന്നു ദാരുണമായ അപകടം നടന്നത്. രജിൻ ലാലിനെ കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റുകയുംചെയ്തു.










0 comments