print edition റെയിൽവേ വികസനത്തിൽ കേന്ദ്ര അവഗണന; പാളത്തിൽ തള്ളുമാത്രം

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരളത്തിൽ ട്രെയിനുകളുടെ വേഗം കൂട്ടാനും മൂന്നാംപാതയും നാലാംപാതയും നിർമിക്കാനും പദ്ധതിയുണ്ടെന്ന കേന്ദ്ര അവകാശവാദം പൊള്ള. അതിവേഗ പാതയ്‌ക്കുപകരം മംഗളൂരു-–ഷൊർണൂർ, ഷൊർണൂർ–-എറണാകുളം, എറണാകുളം-–കായംകുളം, കായംകുളം-–തിരുവനന്തപുരം റൂട്ടുകളിൽ മൂന്നും നാലും പാതകൾക്ക് സർവേ നടക്കുന്നുവെന്നാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നത്.
വർഷങ്ങൾക്കുമുന്പ് പ്രഖ്യാപിച്ചതാണ് സർവേ. സംസ്ഥാനത്ത് റെയിൽവേ ട്രാക്കിൽ 626 വളവുണ്ട്. ജനവാസ മേഖലകളിലാണ് ഇതിലധികവും എന്നതിനാൽ വളവ് നിവർത്തൽ പ്രായോഗികമല്ല. പുതിയ ട്രാക്കുകൾ പണിയേണ്ടിവരും. സംസ്ഥാനത്തോടുന്ന ട്രെയിനിന്റെ പരമാവധിവേഗം മണിക്കൂറിൽ 57 കിലോമീറ്ററാണ്. പുതിയ പദ്ധതി പൂർത്തിയാക്കിയാലും 160 കിലോമീറ്റർ വേഗം കൈവരിക്കാനാകില്ലെന്ന് വിദഗ്‌ധർ പറയുന്നു.
മൂന്നും നാലും പാതകൾ പ്രായോഗികമല്ലെന്നും നിലവിലെ ട്രാക്കിലെ വേഗമായിരിക്കും മൂന്നാം പാതയിലൂടെ സർവീസ് നടത്തുന്ന ട്രെയിനിനുമെന്ന് നേരത്തെ റെയിൽവേ ദക്ഷിണ മേഖല ജനറൽ മാനേജർ വ്യക്തമാക്കിയതാണ്. പതിറ്റാണ്ടുകൾക്കുമുമ്പ് തുടങ്ങിയ പാത ഇരട്ടിപ്പിക്കൽ പൂർത്തിയായിട്ടുമില്ല. വന്ദേഭാരത് ഓടിത്തുടങ്ങിയതോടെ മണിക്കൂറുകളാണ് മിക്ക ട്രെയിനുകളും പിടിച്ചിടുന്നത്.
വിഴിഞ്ഞം തുറമുഖത്ത് ചരക്ക് കയറ്റുമതിയും ഇറക്കുമതിയും ആരംഭിക്കുന്നതോടെ കേരളത്തിലേക്ക് കൂടുതൽ ചരക്ക് ട്രെയിനുകൾ വരും. എന്നാൽ, റെയിൽവേ അവഗണന തുടരുകയാണ്. സ്റ്റാൻഡേർഡ് ഗേജിൽ ഒരു സ്വതന്ത്ര സംവിധാനമായി മുംബൈ–-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ നിർമിക്കുന്നുണ്ട്. നിർദിഷ്ട അഹമ്മദാബാദ്- –രാജ്‌കോട്ട് സെമി ഹൈസ്പീഡ് റെയിൽ കോറിഡോറും സ്റ്റാൻഡേർഡ് ഗേജിലാണ്. എന്നിട്ടും കേരളത്തിന് ഇതൊന്നും അനുവദിക്കുന്നില്ല.










0 comments