വടകരയിലെ ഫ്ലാറ്റിൽ മറുപടിയില്ല; "തെറ്റ് ചെയ്തെങ്കില്‍ നിയമം തീരുമാനിക്കട്ടെ"; മാങ്കൂട്ടത്തിലിനെ ഇപ്പോഴും തള്ളാതെ ഷാഫി

തിരുവനന്തപുരം: ബലാത്സംഗംചെയ്‌ത കേസിൽ അറസ്റ്റിലായിട്ടും ലെെംഗിക കുറ്റവാളിയായ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പൂർണമായും തള്ളാതെ ഷാഫി പറമ്പിൽ എംപി. മാങ്കൂട്ടത്തിൽ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനനുസരിച്ചുള്ള കാര്യങ്ങൾ നിയമം തീരുമാനിക്കട്ടെ എന്നായിരുന്നു മാധ്യമങ്ങളോട് ഷാഫിയുടെ പ്രതികരണം.
അതേസമയം, മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനിടയാക്കിയ മൂന്നാമത്തെ ബലാത്സംഗപരാതിയിൽ അതിജീവിത പരാമർശിക്കുന്ന വടകരയിലെ ഫ്ലാറ്റിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും ഷാഫിക്ക് ഉത്തരമുണ്ടായില്ല. എനിക്ക് ഫ്ലാറ്റുണ്ടെന്ന് ആരെങ്കിലും പറഞ്ഞോ? ഞാനെന്തിനാ മറുപടി പറയുന്നത്? - എന്ന് മാത്രമായിരുന്നു ഷാഫിയുടെ മറുപടി.
അതിജീവിതയെ മാങ്കൂട്ടത്തിൽ പല തവണ വടകരയിലെ ഫ്ലാറ്റിലേക്ക് വരാൻ നിർബന്ധിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. വടകരയിൽ ഫ്ലാറ്റ് ഉണ്ടെന്നും ഒരു ദിവസം അവിടേക്ക് വരണമെന്നും അതിജീവിതയോട് ബലാത്സംഗത്തിനുശേഷം രാഹുൽ ആവശ്യപ്പെട്ടെങ്കിലും ഇനി ഒരിക്കലും നമ്മൾ കാണില്ലെന്ന് അവർ മറുപടി നൽകി. പിന്നീട് രാഹുൽ പലതവണ ഭീഷണിപ്പെടുത്തുകയും വടകരയിലെ ഫ്ലാറ്റിൽ വരാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റ് പാലക്കാടാണ്. എന്നാൽ വടകരയിലെ ഫ്ലാറ്റിലേക്ക് യുവതിയെ ക്ഷണിച്ചതിലാണ് ദുരൂഹത. ഇതിൽ അന്വേഷക സംഘം വ്യക്തത വരുത്തും. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ആരുടെയെങ്കിലും ഫ്ലാറ്റിലേക്കാണോ ക്ഷണിച്ചതെന്നാണ് സംശയം.
ആര്‍ക്കാണ് വടകരയില്‍ ഫ്ലാറ്റുള്ളത് എന്നത് അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസിനുള്ളിലെ ക്രൈം സിൻഡിക്കേറ്റിലെ പ്രധാന കണ്ണിയാണ് രാഹുൽ മാങ്കൂട്ടത്തിലെന്നും ഈ ക്രിമിനൽ സംഘത്തിന്റെ ഒന്നാമൻ ഷാഫി പറമ്പിലാണെന്നും വി കെ സനോജ് പറഞ്ഞു.
ചൂഷണത്തിനിരയായ അതിജീവിതകളുടെ മൊഴിയും മാങ്കൂട്ടത്തിലിന്റെ ചാറ്റും ഉൾപ്പെടെ പുറത്തുവന്നിട്ടും, മാങ്കൂട്ടത്തിൽ തെറ്റുകാരനാണെന്ന് ഇതേവരെ ഷാഫി പ്രതികരിച്ചിട്ടില്ല. മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാതികൾ ഷാഫിക്ക് നേരത്തെ ലഭിച്ചിട്ടുണ്ടെന്ന് സഹപ്രവർത്തകരായ വനിതകൾ ഉൾപ്പെടെ വെളിപ്പെടുത്തിയപ്പോഴും ഷാഫി മൗനത്തിലായിരുന്നു.










0 comments