രാഹുൽ ലൈംഗിക കുറ്റവാളി
print edition ലഭിച്ച പരാതികൾ കോൺഗ്രസ് മുക്കി ; പൊലീസിൽ നൽകിയില്ല

തിരുവനന്തപുരം
മൂന്നുവർഷംമുമ്പുതന്നെ ലൈംഗിക പീഡനവും സ്‌ത്രീത്വത്തെ അപമാനിക്കുന്നതുമുൾപെടെ നിരവധിയായ പരാതികൾ കൈയിലിരിക്കെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് പ്രസിഡന്റും പിന്നീട് പാലക്കാട് സ്ഥാനാർഥിയുമാക്കി കോൺഗ്രസ് പ്രമോഷൻ കൊടുത്തത്. കെപിസിസിക്ക് മാത്രമല്ല, ഐഐസിസിക്കും പരാതികൾ പോയിരുന്നു. അടുത്തിടെ പുതിയ വിവാദമുണ്ടായപ്പോഴും ലഭിച്ച പരാതികളും ഒതുക്കി. ഒടുവിൽ ഗത്യന്തരമില്ലാതെ, മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് ചൊവ്വാഴ്‌ച ലഭിച്ച പരാതി പൊലീസിന് കൈമാറിയത്. എന്നാൽ ഇതിന്റെ പേരിൽ പുണ്യാളന്മാരാകാനാണ് വി ഡി സതീശനും സണ്ണി ജോസഫും ശ്രമിക്കുന്നത്.
നേരായ മാർഗത്തിലൂടെയല്ല, രാഹുൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായത്. തെരഞ്ഞെടുപ്പു കമീഷന്റെ വ്യാജതിരിച്ചറിയൽ കാർഡുകളുണ്ടാക്കി വ്യാജ അംഗങ്ങളെ സൃഷ്‌ടിച്ച് പ്രസിഡന്റ് സ്ഥാനം പിടിച്ചെടുക്കുകയായിരുന്നു എന്ന് പരാതിപ്പെട്ടത് യൂത്ത് കോൺഗ്രസുകാർ തന്നെയായിരുന്നു. മുൻ കോൺഗ്രസ് എംപിയുടെ മകൾക്കുണ്ടായ ദുരനുഭവം നേതൃത്വത്തിലുള്ളവർക്കെല്ലാം അറിയാം. യൂത്ത് കോൺഗ്രസ് വനിതാ നേതാക്കളുടെ പരാതികളും കെപിസിസിക്ക് ലഭിച്ചിരുന്നു. എന്നിട്ടും പാലക്കാട്ട് സ്ഥാനാർഥിയാക്കാൻ വാശിപിടിച്ചത് വി ഡി സതീശനും ഷാഫി പറമ്പിലുമായിരുന്നു.
നേരത്തെ പരാതികളുണ്ടായിരുന്നു എന്ന് അടുത്തിടെ രമേശ് ചെന്നിത്തലയും രാജ്‌മോഹൻ ഉണ്ണിത്താനും വെളിപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസ് അനുഭാവിയായ യുവനടി മൂന്നുവർഷം മുമ്പ് വി ഡി സതീശനോട് പരാതിപ്പെട്ടിരുന്നു. അവയെല്ലാം ഒതുക്കുകയായിരുന്നു. ഫോൺ സംഭാഷണവും ചാറ്റുകളും പുറത്തുവന്നതിനുപിന്നാലെ നിരവധി പരാതികളാണുണ്ടായത്. എന്നിട്ടും കടുത്ത നടപടിയെടുക്കാൻ നേതൃത്വം തയ്യാറായില്ല. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവായെങ്കിലും പാർടിയിലെ നടപടി സസ്‌പെൻഷനിൽ ഒതുക്കി. എംഎൽഎ സ്ഥാനത്തുനിന്നുള്ള രാജി ചോദിച്ചുവാങ്ങിയുമില്ല. അതിനാൽ പാലക്കാട്ടെ തെരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ നേതാക്കൾക്കൊപ്പം സജീവമായിരുന്നു.
രാഹുൽ ലൈംഗിക കുറ്റവാളി
23 കാരിയായ യുവതി നൽകിയ പരാതിയിലും വെളിപ്പെടുന്നത് രാഹുൽ മാങ്കൂട്ടത്തിലിന്റെ ക്രൂരമുഖം. രാഹുലിന്റെ പ്രവൃത്തികള്‍ ജീവിതം തകര്‍ത്തെന്നും ഭയത്തിലും മാനസിക പ്രശ്നങ്ങളിലൂടെയും കടന്നുപോകുകയാണെന്നും യുവതി പറയുന്നു. രാഹുലിന്റെ കൂടെയുള്ള ക്രിമിനല്‍ ശക്തികളെ ഭയമുണ്ട്. അതിജീവിതമാരെ നിഷ്ഠൂരമായി അപമാനിക്കുകയാണ് അവർ ചെയ്യുന്നത്. സ്ത്രീകളെ വ്യാജ വാഗ്ദാനങ്ങളിലൂടെ ചതിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന ലൈംഗിക കുറ്റവാളിയാണ് രാഹുൽ.
വിവാഹാഭ്യര്‍ഥന നടത്തിയ ശേഷം സ്വകാര്യമായി കാണണമെന്ന് ആവശ്യപ്പെട്ടു. -ഭാവി പദ്ധതികള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് പറഞ്ഞ് ഹോം സ്റ്റേയിൽ വിളിച്ചുവരുത്തി. ഫെന്നി നൈനാനായിരുന്നു കാർ ഓടിച്ചത്. അകത്ത് കയറിയ ഉടനെ ലൈംഗികാതിക്രമം നടത്തി. ആവര്‍ത്തിച്ച് എതിര്‍ത്തിട്ടും പീഡിപ്പിച്ചു. ഭയാനകമായി ആക്രമിച്ചു. അതിനുശേഷം പാനിക് അറ്റാക്ക് ഉണ്ടായപ്പോള്‍ ശ്വാസം കിട്ടാതെപോയി. തുടർന്ന് മരുന്ന് കഴിക്കേണ്ടി വന്നു. എന്നിട്ടും അതേ അവസ്ഥയില്‍ അയാള്‍ പിന്നെയും ആക്രമിച്ചു.
ഇത്രയും ക്രൂരതയ്ക്ക് ശേഷം വിവാഹവാഗ്ദാനം സംബന്ധിച്ച് ചോദിച്ചപ്പോള്‍, ആരെയും വിവാഹം ചെയ്യാനുള്ള ഉദ്ദേശമില്ലെന്നും തന്റെ രാഷ്ട്രീയജീവിതം ഭാര്യയുടെയും മക്കളുടെയും കാര്യങ്ങള്‍ നോക്കാനുള്ളതല്ലെന്നും പറഞ്ഞു. ഇങ്ങനെ തകര്‍ത്തിട്ടും ഒന്നും സംഭവിച്ചില്ലെന്ന പോലെ, ‘പോയാലോ’ എന്ന് മാത്രമാണ് അയാള്‍ പറഞ്ഞത്.
ശരീരാവസ്ഥയോ മാനസിക നിലയോ കുറിച്ചു ഒരു വാക്കുപോലും പറഞ്ഞില്ല. ഒരു മാസം മുഴുവന്‍ അയാള്‍ വിളിച്ചതേയില്ല. പിന്നീടൊന്നും സംഭവിച്ചില്ല എന്നപോലെ തിരികെ ബന്ധപ്പെട്ടു വീണ്ടും സ്വകാര്യമായി കാണണമെന്ന് ആവശ്യപ്പെട്ടു. ഞാന്‍ നിരസിച്ചപ്പോള്‍, ‘നിന്നെ ഗര്‍ഭിണിയാക്കണം' എന്ന മെസേജ് അയച്ചു. ഈ ആവര്‍ത്തിച്ചുള്ള സന്ദേശങ്ങളും ആവശ്യങ്ങളും ഭീതിയുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു.









0 comments