രാഹുലിന് വേദി പങ്കിടാന്‍ അവകാശമില്ല; മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച സുധാകരനെ തള്ളി കെ മുരളീധരന്‍

തിരുവനന്തപുരം: യുവതിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം അശാസ്‌ത്രീയ ഗർഭഛിദ്രത്തിന് നിർബന്ധിച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച കെപിസിസി മുന്‍ പ്രസിഡന്റ് കെ സുധാകരനെ തള്ളി മുതിർന്ന നേതാവ് കെ മുരളീധരൻ രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ സസ്പെൻഷനിലാണെന്നും നേതാക്കളോടൊപ്പം വേദി പങ്കിടാന്‍ രാഹുലിന് അനുമതിയില്ലെന്നും മുരളീധരൻ പറഞ്ഞു. രാഹുലിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടക്കുകയാണ്. പാർട്ടിക്ക് കൂടുതൽ നടപടി ഇപ്പോൾ സ്വീകരിക്കാൻ കഴിയില്ല. പെൺകുട്ടി ധൈര്യമായി മുന്നോട്ടുവരട്ടെ. പെൺകുട്ടി മുന്നോട്ടുവന്നാൽ പൊതുസമൂഹം പിന്തുണ നൽകുമെന്നും മുരളീധരൻ കൂട്ടിചേർത്തു.
പുറത്തുവന്ന ശബ്ദരേഖയിൽ സത്യമില്ലെന്നും രാഹുലിനെ അപമാനിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണതെന്നുമാണ് സുധാകരൻ ഇന്നലെ പ്രതികരിച്ചത്. കോണ്‍ഗ്രസ് അവിശ്വസിക്കാത്തതിനാൽ രാഹുല്‍ സജീവമായി രംഗത്തിറങ്ങണം. ആര് എതിർത്താലും പ്രശ്നമല്ല. രാഹുലുമായി ഫോണില്‍ സംസാരിച്ചപ്പോൾ തെറ്റുകാരനല്ലെന്ന് ബോധ്യമായി. രാഹുലുമായി വേദി പങ്കിടുമെന്നും സുധാകരന്‍ പറഞ്ഞു.
പുതിയ ശബ്ദരേഖ വന്നതോടെ മാങ്കൂട്ടത്തിലിനെ തെരഞ്ഞെടുപ്പ് പരിപാടികളിൽപോലും പങ്കെടുപ്പിക്കരുതെന്ന് ഒരുവിഭാഗം നേതാക്കൾ കർശനമായി ആവശ്യപ്പെടുമ്പോഴാണ് സുധാകരൻ സംരക്ഷണവുമായി രംഗത്തെത്തിയത്. ശബ്ദരേഖകളിൽ കൂടുതൽ പ്രതികരണത്തിന് തയ്യാറാകാതെ ഒഴിഞ്ഞുമാറുകയായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷനേതാവ് വി ഡി സതീശനും. എന്നാൽ ഇതുരെയും ശബ്ദരേഖ നിഷേധിക്കാൻ മാങ്കൂട്ടത്തിൽ തയ്യാറായിട്ടുമില്ല.









0 comments