print edition മരണമില്ലാതെ രഘുറായ് ചിത്രങ്ങൾ

2017 കൊല്ലത്ത് മീഡിയ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്‌ട്ര വാർത്താചിത്രമേള മുഖ്യമന്ത്രി പിണറായി വിജയൻ രഘുറായിയുടെ ഫോട്ടോയെടുത്ത് ഉദ്‌ഘാടനം ചെയ്യുന്നു (ഫയൽ ചിത്രം)
സുനീഷ് ജോ
Published on Apr 27, 2026, 12:33 AM | 1 min read
തിരുവനന്തപുരം: കേരളത്തെ പകർത്താൻ ആഗ്രഹിച്ച വിഖ്യാത ഫോട്ടോഗ്രഫർ ഇനിയില്ല. ഫോട്ടോകൾ പങ്കുവയ്ക്കുന്നത് ഒരു ദൃശ്യചരിത്രമാണെന്ന് എണ്ണമറ്റ ചിത്രങ്ങളിലൂടെ അദ്ദേഹം പറഞ്ഞുവച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ കേരളത്തിലേക്ക് അദ്ദേഹം എത്രയോ യാത്രകൾ നടത്തി. അതിൽ രണ്ടുതവണ വന്നത് കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച പരിപാടികളിൽ പങ്കെടുക്കാനാണ്.
രഘുറായ് പകർത്തിയ പത്മനാഭസ്വാമി
ക്ഷേത്രത്തിലെ വേലകളിയുടെ ചിത്രം
കൊല്ലത്ത് 2017 മാർച്ചിൽ ഫോട്ടോപ്രദർശനം സംഘടിപ്പിക്കാൻ ആഗ്രഹിച്ച് രഘുറായിയെ ബന്ധപ്പെട്ടപ്പോൾ അതീവ താൽപ്പര്യം കാണിക്കുകയും ഫോട്ടോകളുടെ പ്രിന്റ് എടുത്ത് കൊറിയർ വഴി അയച്ചുതന്നതായും മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു ഓർക്കുന്നു. പ്രതിഫലം വാങ്ങാതെയാണ് അദ്ദേഹം എത്തിയത്. കേരളത്തിലെ മാധ്യമസമൂഹത്തോട് ഏറ്റവും സ്‌നേഹപൂർവമാണ് അദ്ദേഹം ഇടപെട്ടതെന്നും ആർ എസ് ബാബു പറഞ്ഞു.
“എനിക്ക് കാമറ ഇല്ലാത്തിടത്ത് ദൈവത്തെ കാണാൻ കഴിയില്ല, ലക്ഷ്മീ.” എന്ന് പറഞ്ഞതായി സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ എഴുത്തുകാരി ലക്ഷ്‌മി രാജീവ് പറഞ്ഞു. പത്മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാൽ ക്ഷേത്രത്തിലും ഫോട്ടോ എടുക്കാൻ അദ്ദേഹം എത്തി. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ലിംഗസമത്വം ഉറപ്പാക്കാനുമായി കേരളത്തിൽ വനിതാമതിൽ ഉയർന്നപ്പോൾ അത് പകർത്താനും രഘുറായ് തലസ്ഥാനത്ത് എത്തി. വേൾഡ് പ്രസ് ഫോട്ടോഗ്രഫി പുരസ്‌കാരം നൽകി മീഡിയ അക്കാദമി 2023ൽ ആദരിച്ചിരുന്നു.
രാഷ്‌ട്രീയക്കാരോടും ഉദ്യോഗസ്ഥവൃന്ദത്തോടും ഫോട്ടോ ജേർണലിസ്റ്റുകൾ പുലർത്തുന്ന അടുപ്പം സത്യം കാണിക്കാൻ പലപ്പോഴും തടസ്സമാകുമെന്ന് അദ്ദേഹം ആശങ്കപ്പെട്ടിരുന്നു. ഹൃദയംകൊണ്ടാണ് അദ്ദേഹം ഓരോ ഫോട്ടോയ്ക്കും ക്ലിക്ക് ചെയ്‌തത്. അങ്ങനെയല്ലെങ്കിൽ അവ വ്യത്യസ്‌തങ്ങളാകില്ലെന്ന് വിശ്വസിച്ചു. വിഖ്യാത ഫോട്ടോഗ്രഫർ എന്നത് ജനങ്ങൾ പറയുന്നതാണെന്നും താൻ ഒരിക്കലും അങ്ങനെ കരുതിയിട്ടില്ലെന്നും ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.










0 comments