വിജ്ഞാന സമൂഹസൃഷ്ടിക്ക് ക്വാണ്ടം സയൻസ് എക്സിബിഷൻ വലിയ നേട്ടം: മുഖ്യമന്ത്രി

തിരുവനന്തപുരം: വിജ്ഞാനസമൂഹമായി പരിണമിച്ചുകൊണ്ടിരിക്കുന്ന കേരളത്തിനു ക്വാണ്ടം സെഞ്ചുറി എക്സിബിഷൻ വലിയ നേട്ടമാണു സമ്മാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഐക്യരാഷ് സഭയുടെ ആഹ്വാനപ്രകാരം ലോകമാകെ ആഘോഷിച്ച ക്വാണ്ടം സെഞ്ചുറി വർഷത്തിൽ ഏറ്റവും വിപുലമായ വൈജ്ഞാനികാഘോഷം നടന്നത് കേരളത്തിലാണെന്നതും ആധുനിക ശാസ്ത്രശാഖയെ പുതുതലമുറയ്ക്ക് മനസ്സിലാകുന്ന തരത്തിൽ അവതരിപ്പിക്കാൻ കഴിഞ്ഞതും അഭിനന്ദനാർഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എക്സിബിഷന്റെ സംസ്ഥാന സമാപന സമ്മേളനത്തിൽ ആശംസാ സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, ലൂക്ക സയൻസ് പോർട്ടൽ, കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല, വിമൻസ് കോളേജ് എന്നിവർ സംയുക്തമായാണ് പ്രദർശനം ഒരുക്കിയത്. ഡിബിറ്റി സ്റ്റാർ പദ്ധതിയുടെ ഭാഗമായി കോളെജിലെ സയൻസ് ഡിപ്പാർട്ട്മെൻ്റുകൾ വിശേഷാൽപ്രദർശനവും ഒരുക്കിയിരുന്നു.
പത്തു ജില്ലകളിലെ 11 കേന്ദ്രങ്ങളിലായി മൂന്നരമാസം നീണ്ട എക്സിബിഷൻ 49,985 വിദ്യാർഥികളും 14,870 പൊതുജനങ്ങളും അടക്കം 64,782 പേർ രജിസ്റ്റർ ചെയ്തു കണ്ടു. എക്സിബിഷൻ നടന്ന കലാലയങ്ങളിലെ നൂറുകണക്കിനു വിദ്യാർത്ഥികൾ ഉൾപ്പെടെ 70,000ത്തിലധികം പേർ പ്രദർശനം കണ്ടു. സംസ്ഥാനത്തെ 735 സ്കൂളുകളും 168 കോളെജുകളും അടക്കം 932 വിദ്യാലയങ്ങളിൽ നിന്നുള്ളവർ പ്രദർശനം കാണാനെത്തി.
ഇവർക്കു പുറമെ 983 സയൻസ് വിദ്യാർഥികൾ എക്സ്പ്ലെയിനർമാരായും പങ്കെടുത്തു. മികച്ച സയൻസ് കമ്യൂണിക്കേറ്റർമാരായ ഇവരായിരുന്നു എക്സിബിഷൻ്റെ വിജയശില്പികൾ. എക്സിബിഷൻ കേന്ദ്രങ്ങളിലും അതതു ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലുമായി ക്വാണ്ടം ടോക്കുകളും ക്വിസുകളും ശാസ്ത്രപരീക്ഷണങ്ങളും മറ്റു പ്രവർത്തനകളും ഉൾപ്പെടെ 120ൽപ്പരം അനുബന്ധപരിപാടികളും നടന്നു. എക്സിബിഷനിലെ പ്രദർശനവസ്തുക്കൾ ഇനി കൊച്ചി സർവ്വകലാശാലയിൽ സ്ഥിരം പ്രദർശനമാകും.
ഗവ. വനിതാ കോളേജിൽ നടന്ന സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി ഉദ്ഘാടനം ചെയ്തു. ആർ പാർവതീദേവി അധ്യക്ഷയായി. ഡോ. ടെസ്സി തോമസ് ഓൺലൈനിലൂടെ ആശംസാപ്രസംഗം നടത്തി. ശാസ്ത്രസാഹിത്യ പരിഷത്ത് ജനറൽ സെക്രട്ടറി പി വി ദിവാകരൻ ക്വാണ്ടം ശതാബ്ദി സമാപനപ്രഖ്യാപനം നടത്തി. വിമൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. വി ഉമാജ്യോതി, ഡോ. ബോസ്‌കോ ലോറൻസ്, ഡോ. എൽ എസ് വികാസ്, പ്രൊഫ. ആർ സജിൻ, പ്രൊ. വി പി വിജയൻ, പി എസ് രാജശേഖരൻ, ജി ശ്രീകുമാർ, ഡോ. ഷബാന ഹബീബ്, ഡോ. ശ്യാംകുമാർ എന്നിവർ സംസാരിച്ചു. ഡോ. സജി അലക്‌സ് സ്വാഗതവും ജനറൽ കൺവീനർ ബി രമേശ് നന്ദിയും പറഞ്ഞു.










0 comments