പുനർജനി: തട്ടിപ്പിന്റെ സതീശൻ മോഡൽ; എൽഡിഎഫ് ബഹുജന പ്രതിഷേധസദസ്സ് ഇന്ന്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശൻ പ്രതിയായ പുനർജനി കേസ് അട്ടിമറിക്കാനുള്ള സംസ്ഥാന സർക്കാർ ഗൂഢാലോചനയ്‌ക്കെതിരെ എൽഡിഎഫ് നേതൃത്വത്തിൽ പറവൂരിൽ ബുധനാഴ്‌ച ബഹുജന പ്രതിഷേധസദസ്സ് സംഘടിപ്പിക്കും. രാവിലെ 10.30ന് പഴയമുനിസിപ്പൽ പാർക്കിൽ നടക്കുന്ന സദസ്സ് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും.
തട്ടിപ്പിന്റെ വി ഡി സതീശൻ മോഡലാണ് പുനർജനി. കേന്ദ്ര ഏജൻസി അന്വേഷണം ഭയന്നാണ് മുഖ്യമന്ത്രി സതീശനെതിരെയുള്ള വിജിലൻസ് കേസ് യുഡിഎഫ് സർക്കാർ തിടുക്കപ്പെട്ട് അവസാനിപ്പിച്ചത്. ക്ലീൻചിറ്റ് നൽകിയതിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഡിവൈഎഫ്‌ഐയും നിയമനടപടി സ്വീകരിക്കുമെന്ന് സിപിഐ എമ്മും വ്യക്തമാക്കിയിട്ടുണ്ട്. തട്ടിപ്പിന്റെ തെളിവുകളും സതീശന് കുരുക്കാകും. കേസ് അട്ടിമറിക്കാനുള്ള സംസ്ഥാന സർക്കാർ ഗൂഢാലോചനയ്‌ക്കെതിരെ എൽഡിഎഫ് നേതൃത്വത്തിൽ ബുധനാഴ്‌ച പ്രതിഷേധസദസ്സും സംഘടിപ്പിക്കുന്നുണ്ട്.
യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് അവസാനിപ്പിച്ചിരിക്കുന്നത്. യുകെയിലെ ബെർമിങ്‌ഹാമിലെത്തി പണം പിരിച്ചെന്ന് സതീശൻ പറവൂരിലെ വാർത്താസമ്മേളനത്തിൽ തുറന്നുസമ്മതിക്കുന്ന വീഡിയോ ഉൾപ്പെടെ നിർണായക തെളിവുകൾ നിലനിൽക്കെയാണ് അധികാര ദുർവിനിയോഗം നടത്തി കേസ് അട്ടിമറിച്ചത്. വിദേശത്തടക്കം പര്യടനം നടത്തി തുക സ്വരൂപിക്കുകയായിരുന്നു സതീശൻ. എന്നാൽ, പുനർജനിയിൽ വാഗ്‌ദാനം ചെയ്‌ത വീടുകളും ഫ്ലാറ്റുകളും ഉയർന്നില്ല. പ്രളയബാധിതർക്ക് സർക്കാർ പദ്ധതിയിലോ, സ്‌പോൺസർമാരോ വ്യവസായ, വാണിജ്യസ്ഥാപനങ്ങളോ നിർമിക്കുന്ന വീടുകൾ അന്തിമഘട്ടത്തിലാകുന്പോൾ ചെറിയ സാന്പത്തികസഹായം വാഗ്‌ദാനംചെയ്‌ത് പുനർജനി ബോർഡ് തൂക്കുന്നതായിരുന്നു രീതി.
തട്ടിപ്പ് പുറത്തുവന്നപ്പോൾ, 216 വീടുകൾ പണിതുവെന്നും സോഷ്യൽ ഓഡിറ്റ് നടത്തുമെന്നും കണക്ക് പുറത്തുവിടുമെന്നും സതീശൻ പറഞ്ഞിരുന്നു. നിർമിച്ച വീടുകൾ ഏതെന്നോ, എവിടെയെന്നോ, എത്ര പണം സ്വരൂപിച്ചെന്നോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പുത്തൻവേലിക്കര മുട്ടിക്കപാടത്ത് 12 കുടുംബത്തിന് ഫ്ലാറ്റ് നിർമിക്കുമെന്ന് പ്രഖ്യാപിച്ച് സതീശനിട്ട കല്ല്, ചിറ്റാറ്റുകര പഞ്ചായത്തിൽ തരിശുനിലത്തിലേക്ക് പുനർജനിയുടെ പേരിൽ റിയൽ എസ്‌റ്റേറ്റിന് വെട്ടിയ വഴി... നിരവധിയുണ്ട് പുനർജനി തട്ടിപ്പിന്റെ നേർക്കാഴ്‌ചകളും തെളിവുകളും.










0 comments