print edition വീര്യം കുറഞ്ഞ മദ്യം: ലഭ്യതയും സ്വീകാര്യതയും കൂട്ടും


സ്വന്തം ലേഖകൻ
Published on Jun 27, 2026, 12:00 AM | 1 min read
കൊച്ചി: വീര്യംകുറഞ്ഞ മദ്യം വിപണിയിലെത്തിക്കുന്നതിലൂടെ കന്പനികൾ ലക്ഷ്യമിടുന്നത് സ്‌ത്രീകളേയും ചെറുപ്രായക്കാരെയും. മദ്യപാനശീലമില്ലാത്ത വിഭാഗത്തെ ഇൗ മേഖലയിലേക്ക് ആകർഷിക്കുകയെന്നതും ലക്ഷ്യം. ‘വീര്യംകുറഞ്ഞത്’ എന്ന പരിഗണനയിൽ സാധാരണ ഒത്തുകൂടലുകളിൽമുതൽ ആഘോഷാവസരങ്ങളിൽവരെ അവിഭാജ്യഘടകമായി മാറാൻ ഇൗയിനം മദ്യത്തിനാകും. സംസ്ഥാന ബജറ്റിൽ പ്രത്യേക നികുതിയിളവ് നിർദേശിച്ചതോടെ ചർച്ചകളിൽ നിറഞ്ഞ ബക്കാഡിയുടെ മൃദുവീര്യ മദ്യത്തിന്റെ സ്വീകാര്യത സംബന്ധിച്ച് നടത്തിയ പഠനത്തിലാണ് ഇൗ വിവരമുള്ളത്.
വീര്യംകുറഞ്ഞ മദ്യത്തിലേക്ക് പുരുഷന്മാരേക്കാൾ കൂടുതലായി സ്‌ത്രീകൾ ആകർഷിക്കപ്പെടുന്നതായും മാർക്കറ്റിങ് റിസർച്ച് കമ്പനികളായ ഗ്ലോബൽ ഡാറ്റയും കാന്താറും നടത്തിയ പഠനത്തിൽ പറയുന്നു. 25– 34 പ്രായത്തിലുള്ളവരാണ് പകുതിയിലേറെ ഉപഭോക്താക്കൾ. കുറഞ്ഞ വില, രുചി, പാക്കിങ്, ഫാഷനബിൾ ഡ്രിങ്ക് എന്ന ഇമേജ്, സൂപ്പർമാർക്കറ്റുകളിൽ ഉൾപ്പെടെ ലഭ്യത തുടങ്ങിയവയാണ് പ്രധാന ആകർഷണങ്ങൾ. ഒപ്പം വീര്യംകുറഞ്ഞ മദ്യമെന്ന പൊതുസമ്മതിയും. പബ്ബുകളിലോ ബാറുകളിലോ ഉപയോഗിക്കുന്നതിലും അധികം വീടുകളിൽവാങ്ങി ഉപയോഗിക്കും. ഉപയോക്താക്കളേറെയും പ്രധാന നഗരങ്ങളിലാണ്. ആൽക്കഹോൾ കുറഞ്ഞ മദ്യം വാങ്ങുന്നവരിൽ ബഹുഭൂരിപക്ഷം ആദ്യമായി മദ്യം ഉപയോഗിക്കുന്നവരാണെന്ന പ്രത്യേകതയുമുണ്ട്. ഏകദേശം 54 ശതമാനംപേർ ഇൗ വിഭാഗത്തിലുണ്ട്.
വീര്യംകുറഞ്ഞ മദ്യം വ്യാപകമായിടത്തൊക്കെ സൗഹൃദം പങ്കിടാനുള്ള പാനീയം എന്ന സ്ഥാനം ഇത് നേടിയെടുക്കുന്നതായും പഠനം പറയുന്നു. ഒത്തുചേരൽ, സ്‌കൂൾ–കോളേജ് വിദ്യാർഥിക്കൂട്ടായ്‌മകൾ എന്നിവയിൽ സ്ഥാനം നേടിയെടുക്കാൻ വീര്യംകുറഞ്ഞ മദ്യത്തിന് അതിവേഗം കഴിയുന്നു.










0 comments