ജാതിവെറിക്കാതിരെ പ്രതിരോധം തീർത്ത് ‘സോദരത്വേന’
print edition പുരോഗമന ആശയങ്ങൾ ഉയരേണ്ടത് വീടുകളിൽനിന്ന്: അശോകൻ ചരുവിൽ

അഞ്ചരക്കണ്ടി: പുരോഗമന ആശയങ്ങൾ ഉയർന്നുവരേണ്ടത് വീടുകളിൽനിന്നാണെന്ന് എഴുത്തുകാരൻ അശോകൻ ചരുവിൽ. നവോത്ഥാന പോരാട്ടങ്ങൾ കേരളീയ സമൂഹത്തിൽ നടന്നപ്പോഴും ജനാധിപത്യ ആശയങ്ങൾ വീട്ടകങ്ങളിലേക്ക് കടന്നില്ല. വീടുകൾ സാമൂഹിക തിന്മകളുടെയും പിന്തിരിപ്പൻ ആശയങ്ങളുടെയും കേന്ദ്രമായി. ഇതാണ് സമൂഹം ആർജിച്ച പുരോഗതി തകർക്കുന്ന നിലയിലേക്ക് വളർന്നതെന്നും അദ്ദേഹം പറഞ്ഞു. അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിന് മുന്നിൽ സംഘടിപ്പിച്ച ജാതിവെറിക്കാതിരായ സാംസ്‌കാരിക പ്രതിരോധം ‘സോദരത്വേന’ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ജാതിമേധാവിത്വം പ്രകടമായി ഇല്ല. അധ്യാപകരോ ഒരുകൂട്ടം ആളുകളോ ഭാഗമാകുന്ന ഒറ്റപ്പെട്ട സംഭവങ്ങളാണ് കേരളത്തിലെങ്കിൽ ഇതര സംസ്ഥാനങ്ങളിൽ അധികാരകേന്ദ്രങ്ങളായ സർവകലാശാലകളും സർക്കാർതന്നെയുമാണ് ജാതിവിവേചനം കാണിക്കുന്നത്. ഇന്ത്യയിലെ അനുകൂല രാഷ്‌ട്രീയ സാഹചര്യം ഉപയോഗിച്ചാണ് ജാതീയത ശക്തിപ്രാപിക്കുന്നത്. ശക്തമായ ജനാധിപത്യ പ്രതിരോധങ്ങളിലൂടെയേ ഇത്തരം സംഭവങ്ങൾ അവസാനിപ്പിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
പുരോഗമന കലാസാഹിത്യസംഘം, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ എന്നീ സംഘടനകൾ ചേർന്നാണ് സാംസ്‌കാരിക പ്രതിരോധം സംഘടിപ്പിച്ചത്. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ ജോ. സെക്രട്ടറി കെ വി ജിജിൽ അധ്യക്ഷനായി. മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി രജനി, എം കെ മനോഹരൻ, നാരായണൻ കാവുമ്പായി, ടി പി വേണുഗോപാലൻ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റംഗം വൈഷ്‌ണവ് മഹേന്ദ്രൻ, എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം നന്ദജ് ബാബു, കെ ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു. പി വി വിനീത് സ്വാഗതവും പി കെ പ്രമീള നന്ദിയും പറഞ്ഞു. ജാതിവെറിക്കെതിരായ ചിത്രരചന, ഗാനാലാപനം എന്നിവയും നടന്നു.










0 comments