print edition വില കുതിക്കുന്നു: സപ്ലൈകോ തകർച്ചയിൽ
പ്രതീകാത്മക ചിത്രം
ആരതി ബി എസ്
Published on Jul 13, 2026, 02:27 AM | 1 min read
തിരുവനന്തപുരം: അവശ്യസാധനങ്ങളുടെ വില കുതിക്കുന്പോഴും വിപണിയിൽ ഇടപെടാതെ സംസ്ഥാന സർക്കാർ. അവശ്യസാധനങ്ങൾക്ക് ജൂണിലെ വില നിലവാരത്തിൽനിന്നും വില കൂടി. വില നിയന്ത്രിക്കാൻ പൊതുവിപണിയിൽ ഇടപെടുന്നതിന് സർക്കാർ തയ്യാറാകുന്നില്ല. അതേസമയം വിലക്കയറ്റത്തിൽനിന്ന് ആശ്വാസം നൽകേണ്ട സപ്ലൈകോയെ തകർക്കുകയാണ് യുഡിഎഫ് ലക്ഷ്യം. കേന്ദ്രത്തിൽനിന്ന് സപ്ലൈകോയ്‌ക്ക് ലഭിക്കാനുള്ളത് 1079 കോടി രൂപ. ഇതിൽ 90 കോടി രൂപ മാത്രമാണ് വ്യാഴാഴ്‌ച അനുവദിച്ചത്.
കുടിശ്ശികയിൽ 200 കോടി വരെ മാത്രമെ അനുവദിക്കാനാകൂവെന്നാണ് കേന്ദ്രം അറിയിച്ചത്. ഇതിനെ വിമർശിക്കാൻ ഭക്ഷ്യമന്ത്രി പോലും തയ്യാറായില്ല. ഓണം വരാനിരിക്കെ സപ്ലൈകോയെ കേന്ദ്ര സർക്കാർ കടുത്ത സാന്പത്തിക പ്രതിസന്ധിയിലാക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ മൗനാനുവാദത്തോടെയാണിത്.
സപ്ലൈകോ വഴി വിതരണം ചെയ്യാൻ 1400 മെട്രിക് ടൺ അധിക പുഴുക്കലരി അനുവദിക്കുക, അന്ത്യോദയ അന്നയോജന പദ്ധതി ഗുണഭോക്താക്കളുടെ വിഹിതം പഴയപടി നിലനിർത്തുക, എഎവൈ വിഭാഗത്തിന് പഞ്ചസാര സബ്‌സിഡി പുനസ്ഥാപിക്കുക, റേഷൻ വ്യാപാരികളുടെ കമീഷൻ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളിലും കേന്ദ്ര സർക്കാർ തീരുമാനമെടുത്തിട്ടില്ല. അനുകൂല തീരുമാനത്തിന് സംസ്ഥാന സർക്കാരിൽനിന്ന് ശ്രമവുമില്ല.
രണ്ട് രീതി, രണ്ട് നിലപാട്
എൽഡിഎഫ് സർക്കാരിന്റെ കാലത്തും കൂടുതൽ അരിവിഹിതം ആവശ്യപ്പെട്ടപ്പോൾ സമാന നിലപാട് കേന്ദ്രം സ്വീകരിച്ചിരുന്നു. എന്നാൽ ജനങ്ങളെ പട്ടിണിക്കിടില്ലെന്ന നിലപാടായിരുന്നു എൽഡിഎഫിന്റേത്. നിത്യോപയോഗ സാധനങ്ങൾ ന്യായവിലയ്‌ക്ക് ലഭ്യമാക്കാൻ സപ്ലൈകോ ഫെയറുകൾ ആരംഭിച്ചു. വെള്ള കാർഡുകാർക്ക് 15കിലോ വീതവും നീല കാർഡുകാർക്ക് നിലവിലുള്ളതിന് പുറമെ 10കിലോ അധികമായും അരി നൽകി. 20കിലോ അരി 25രൂപ നിരക്കിലും നൽകി.
22.36 ലക്ഷം ലിറ്റർ ശബരി വെളിച്ചെണ്ണയും ഓണക്കാലത്ത് സപ്ലൈകോ വഴി വിറ്റു. എഎവൈ കാർഡുകാരായ കുടുംബങ്ങൾക്ക് അരലിറ്റർ വെളിച്ചെണ്ണ സബ്‌സിഡി നിരക്കിലും നൽകി. പൊതുവിപണിയിൽനിന്ന് 35 ശതമാനംവരെ വിലക്കുറവിലാണ് സാധനങ്ങൾ ലഭ്യമാക്കിയത്. വൻപയർ, തുവരപ്പരിപ്പ് എന്നിവയ്‌ക്ക് വില കുറച്ചും സബ്‌സിഡി നിരക്കിൽ നൽകുന്ന മുളകിന്റെ അളവ് അരക്കിലോയിൽനിന്ന് ഒരു കിലോയായി വർധിപ്പിച്ചും ആശ്വാസമേകി. അരി നേരിട്ട് തെരഞ്ഞെടുത്ത് മില്ലുകൾ വഴി സംസ്‌കരിച്ച് പൊതുവിപണിയിലേതിനെക്കാൾ കുറഞ്ഞ വിലയ്‌ക്ക് പുട്ടുപൊടിയും അപ്പം പൊടിയും ലഭ്യമാക്കി.










0 comments