ബിജെപി ഭരണത്തിൽ മഴക്കാല പൂർവ ശുചീകരണം പൊളിഞ്ഞു; തലസ്ഥാന നഗരം വെള്ളക്കെട്ടിൽ

വെള്ളക്കെട്ടിലായ തലസ്ഥാന നഗരം
തിരുവനന്തപുരം: ബിജെപി നേതൃത്വം നൽകുന്ന തിരുവനന്തപുരം നഗരസഭാ ഭരണസമിതിയുടെ അനാസ്ഥ കാരണം തലസ്ഥാന നഗരി വീണ്ടും വെള്ളക്കെട്ടിലായി. മൺസൂണിന് മുന്നോടിയായി നഗരത്തിലെ പ്രധാന കനാലുകളും ഓടകളും ശുചീകരിക്കുന്നതിൽ ബിജെപി ഭരണസമിതി വരുത്തിയ വൻ വീഴ്ചയാണ് നഗരവാസികളെ ദുരിതക്കയത്തിലാക്കിയത്.
ഇന്നലെ പെയ്ത വേനൽമഴയിൽത്തന്നെ നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും തോടുകളായി മാറി. മുൻപ് എൽഡിഎഫ് നേതൃത്വം നൽകിയ നഗരസഭാ ഭരണസമിതി, കോർപ്പറേഷൻ പരിധിയിലെ ഒഴുക്ക് സുഗമമാക്കാൻ വിപുലമായ പദ്ധതികൾ നടപ്പാക്കിയിരുന്നു. നഗരത്തിലെ പ്രധാന തോടുകളായ ആമയിഴഞ്ചാൻ തോട്, കിള്ളിപ്പാലം തോട് എന്നിവടങ്ങളിലെയും നഗരത്തിലെ ഓടകളിലെയും മാലിന്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്താണ് എൽഡിഎഫ് മുൻവർഷങ്ങളിൽ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കണ്ടത്.
എന്നാൽ, നഗരസഭാ ഭരണം ബിജെപിയുടെ കൈകളിലെത്തിയതോടെ തലസ്ഥാനത്തെ ജനകീയ വികസന മാതൃകകളെല്ലാം തച്ചുടയ്ക്കപ്പെട്ടു. കോടികൾ വകയിരുത്തിയിട്ടും പ്രീ-മൺസൂൺ ശുചീകരണ ടെൻഡറുകൾ വൈകിപ്പിക്കുകയും മാലിന്യനീക്കം സ്തംഭിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് ആദ്യ മഴയിൽത്തന്നെ റോഡുകളിൽ വെള്ളം കുത്തിയൊഴുകി കയറുന്ന സ്ഥിതിയുണ്ടായത്.
കോർപ്പറേഷൻ പരിധിയിലെ ഓടകൾ യഥാസമയം വൃത്തിയാക്കാത്തതിനെത്തുടർന്ന് കുന്നുകൂടിയ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ ഒഴുക്കിൽപ്പെട്ട് തമ്പാനൂർ ഉൾപ്പെടെയുള്ള റെയിൽവേ പരിധിയിലെ ഓടകളിലും റെയിൽവേ ട്രാക്കുകളിലും വന്ന് അടിഞ്ഞിരിക്കുകയാണ്. ഇതോടെ സെൻട്രൽ റെയിൽവേ സ്റ്റേഷൻ പരിസരവും കടുത്ത വെള്ളക്കെട്ട് ഭീഷണിയിലാണ്.










0 comments