ഇരുട്ട് നീളും; ഇന്നും വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആസൂത്രണ പാളിച്ചയിൽ അടിച്ചേൽപ്പിക്കപ്പെട്ട ലോഡ്‌ഷെഡ്‌ഡിങ് പരിഹാരമില്ലാതെ തുടരുകയാണ്. ഇന്നും നിയന്ത്രണം ആവശ്യമായി വരുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈകിട്ട് 6.15 മുതൽ രാത്രി 12.45 മണി വരെ ഉള്ള സമയങ്ങളിൽ പവർ കട്ട് ഉണ്ടാകും.
വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതോടെ, ഉപയോക്താക്കൾ വൈകിട്ട് ആറ് മുതൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്‌ക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടു. പീക്ക് സമയത്ത് വൈദ്യുതി ലഭ്യതയിൽ 800–900 മെഗാവാട്ട് കുറവാണുണ്ടാകുന്നത്. കനത്ത ചൂട് തുടരുന്നതിനിടെ രാത്രി വൈകിയും വൈദ്യുതി മുടങ്ങുന്നത് ആളുകളുടെ ഉറക്കം കെടുത്തുകയാണ്. എസിയും ഫാനും ഓഫാകുന്നതോടെ രാത്രി വീടിനുള്ളിൽ ഇരിക്കാനാകാത്ത സ്ഥിതി.
ഗ്രാമ– നഗര വ്യത്യാസമില്ലാതെ രാത്രി ഒരു മണിക്കൂറാണ് വൈദ്യുതി നിലയ്‌ക്കുന്നത്. ഇടവിട്ട് വൈദ്യുതി മുടങ്ങുന്നത് വലിയ നഷ്‌ടമാണ് കച്ചവടക്കാർക്കും ചെറുകിട വിപണനക്കാർക്കും ഉണ്ടാകുന്നത്. ഫ്രിഡ്‌ജുകൾ ഓഫാകുന്നത് ഐസ്‌ക്രീം അടക്കമുള്ളവയും കേക്ക്, പലഹാരങ്ങൾ എന്നിവയും ചീത്തയാക്കുകയാണെന്ന് കച്ചവടക്കാർ പരാതിപ്പെടുന്നു. അടിയന്തര സാഹചര്യങ്ങളിൽ ചികിത്സ തേടിയെത്തുന്നവരെ മൊബൈൽ വെട്ടത്തിൽ ചികിത്സിക്കേണ്ട സ്ഥിതിയാണ് പല ആശുപത്രികളിലുമുള്ളത്.









0 comments