നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം
print edition കോണ്‍ഗ്രസ് സംഘടനയുടെ കത്തില്‍ കൂട്ടസ്ഥലംമാറ്റം

സ്വന്തം ലേഖിക
Published on May 07, 2026, 03:34 AM | 1 min read
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ നിർദേശപ്രകാരം ഉദ്യോഗസ്ഥര്‍ക്കുമേൽ പ്രതികാര നടപടിയും സ്ഥലംമാറ്റവും. പൊതുവിദ്യാഭ്യാസം, മെഡിക്കല്‍ വിദ്യാഭ്യാസം, ഓഡിറ്റ്, നിയമം തുടങ്ങിയ വകുപ്പുകളിലാണ് എന്‍ജിഒ അസോസിയേഷന്റെ നിര്‍ദേശപ്രകാരമുള്ള സ്ഥലംമാറ്റം.
എന്‍ജിഒ അസോസിയേഷന്‍ നേതാക്കള്‍ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണിതെന്ന് ഉത്തരവില്‍ പരാമര്‍ശമുണ്ട്. ഒരു മാനദണ്ഡവും പാലിക്കാതെയുള്ള നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. ചൊവ്വാഴ്‌ചയാണ് ഉത്തരവിറക്കിയത്. പെരുമാറ്റച്ചട്ടം അവസാനിച്ചത് ബുധനാഴ്‌ച വൈകിട്ട്.
പൊതുവിദ്യാഭ്യാസ വകുപ്പിൽ മാത്രം രണ്ട് ഉത്തരവിലായി 11 പേരെയാണ് മാറ്റിയത്. രണ്ട് ജൂനിയർ സൂപ്രണ്ട്, രണ്ട് സീനിയർ ക്ലർക്ക്, ഒരു ക്ലർക്ക് എന്നിവർ ഇതിലുണ്ട്. ഉത്തരവിന് കാരണമായി പരാമർശിക്കുന്നത് എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം തെരഞ്ഞെടുപ്പ് ഫലംവന്ന തിങ്കളാഴ്‌ച നൽകിയ കത്താണ്.
ഹയർസെക്കൻഡറി വിഭാഗം അഡ്‌മിനിസ്‌ട്രേഷൻ വിഭാഗത്തിലെ സ്ഥലമാറ്റമാകട്ടെ അസോസിയേഷൻ തിരുവനന്തപുരം സൗത്ത് ജില്ലാ ജോ. സെക്രട്ടറി എം മുഹമ്മദ് റാഫ് സമർപ്പിച്ച കത്തിന്റെ ഭാഗമായും. 31ന് വിരമിക്കാനിരിക്കുന്ന വ്യക്തിയെവരെ ഉള്‍പ്പെടുത്തി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ നടത്തിയ സ്ഥലംമാറ്റത്തില്‍ പ്രതികാരം തീര്‍ത്തു.
നിയമവകുപ്പിലെ അഡ്മിനിസ്ട്രേഷന്‍ സെക്‌ഷന്‍ ഓഫീസറെ ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ അമ്പലമുക്ക് സെക്ഷനിലേക്കാണ് മാറ്റിയത്. വകുപ്പ് ഡയറക്‌ടറേറ്റുകള്‍ക്ക് പുറമെ ജില്ലാ ഓഫീസുകളിലും സ്ഥലംമാറ്റം ആരംഭിച്ചു. പൊലീസ് വകുപ്പിലും കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ സ്ഥലംമാറ്റം ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്.











0 comments