ഹർത്താൽ അക്രമം ; പോപ്പുലർ ഫ്രണ്ടിൽനിന്ന് 3.94 കോടി നഷ്ടപരിഹാരം ഈടാക്കും

കൊച്ചി : പോപ്പുലർഫ്രണ്ടിന്റെ മിന്നൽ ഹർത്താൽ മൂലമുണ്ടായ നാശനഷ്ടം സംഘടനയുടെയും ഭാരവാഹികളുടെയും സ്വത്തുക്കൾ വിറ്റ് ഈടാക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. ആകെ 3,94,97,000 രൂപയാണ് ഈടാക്കേണ്ടത്. ഇത് പോപ്പുലർ ഫ്രണ്ടിന്റെ ദേശീയ, സംസ്ഥാന, പ്രദേശിക ഭാരവാഹികളുടെ സ്വത്തുവകകൾ വിറ്റ് ഈടാക്കാമെന്നും ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ക്ലെയിംസ് കമീഷണർ നിശ്ചയിക്കുന്ന തുക നഷ്ടം നേരിട്ടവർക്ക് നൽകണം.
മിന്നൽ ഹർത്താലിലെ അക്രമത്തിൽ കെഎസ്ആർടിസിക്ക് 2.42 കോടി രൂപ നഷ്ടപരിഹാരം നൽകാൻ നേരത്തെ ക്ലെയിംസ് കമീഷണർ കോടതിയെ അറിയിച്ചിരുന്നു. ഇതടക്കമാണ് 3,94,97,000 ഈടാക്കേണ്ടത്. വ്യക്തിപരമായ പരിക്കിനും സ്വകാര്യസ്വത്തുക്കളുടെ നാശനഷ്‌ടത്തിനും 10,72,761 രൂപയും ഈടാക്കണം. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എൻഐഎ നടത്തിയ റെയ്ഡിലും അറസ്റ്റിലും പ്രതിഷേധിച്ച് 2022 സെപ്‌തംബർ 23നാണ് സംസ്ഥാനത്ത് മിന്നൽ ഹർത്താൽ നടത്തിയത്. ഹർത്താൽമറവിൽ 59 കെഎസ്ആർടിസി ബസുകൾ തകർത്തു. നിരവധിപേർക്ക് പരിക്കേറ്റിരുന്നു.










0 comments