രാഷ്ട്രീയമായി പകപോക്കുന്നു, ഇ ഡിയുടെ കള്ളക്കഥകളെ കേരളം തള്ളിക്കളയും: എം വി ഗോവിന്ദൻ

തിരുവനന്തപുരം : സിപിഐ എമ്മിനെയും പ്രധാന നേതാക്കളെയും പ്രതിക്കൂട്ടിൽ നിർത്തി തകർത്തുകളയാം എന്ന ഇ ഡിയുടെ നിലപാടാണ് ഇന്നലെ മുതൽ പ്രകടമായി കാണുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇത് കുറേ കാലമായി തുടരുകയാണ്. രാഷ്ട്രീയ പരമായും സംഘടനപരമായും നേരിട്ട് പാർടി മുന്നോട്ട് പോകും. കള്ളക്കഥകളൊന്നും കേരളം അംഗീകരിക്കില്ലെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
വിജിലൻസ് കോടതിയും ഹൈക്കോടതിയും പരിശോധിച്ച് തള്ളിക്കളഞ്ഞ കേസിലാണ് പ്രതിപക്ഷ നേതാവിനെയും മുഹമ്മദ് റിയാസിനെയും ഉൾപ്പെടുത്താനുള്ള ശ്രമം നടത്തുന്നത്. ഇതിനെയെല്ലാം നിയമപരമായി നേരിടും. പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിച്ചാണ് ഇതുവരെ മുന്നോട്ടുവന്നത്.
വിഷയത്തിൽ കോൺഗ്രസിന് രണ്ട് നിലപാടാണുള്ളത്. രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരെ കേസുകൾ വരുമ്പോഴുള്ള നിലപാടല്ല ഇവിടെയുള്ളത്. എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് ചിലർ ചോദിച്ചത്. കോൺഗ്രസും ബിജെപിയും തമ്മിലുള്ള ഡീലിന്റെ ഉദാഹരണങ്ങളാണ് ഇതൊക്കെ.
രാഷ്ട്രീയ പ്രേരിതമായി സിപിഐ എമ്മിനെ കേസിൽ ഉൾപ്പെടുത്താനുള്ള ഇടപെടലാണ് നടക്കുന്നത്. തങ്ങൾക്കാവശ്യമുള്ള കാര്യങ്ങൾ മാത്രമാണ് ഇ ഡി പറയുന്നത്. നിലവിലെ അസം, ബംഗാൾ മുഖ്യമന്ത്രിമാർക്കെതിരെ മുമ്പ് വ്യാപകമായി കേസുകൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് അവർ ബിജെപിയിലേക്ക് ചേർന്നത്. ബിജെപിയിലേക്ക് ചോർന്നതിനു ശേഷം യാതൊരു കേസുമില്ല. ഇത്തരത്തിലാണ് ഇ ഡി പ്രവർത്തിക്കുന്നത്.
ഒരു തെളിവുമില്ലാതെ കള്ളക്കേസുണ്ടാക്കി രാഷ്ട്രീയമായി പകപോക്കുകയാണ് ഇ ഡി. ഇത്തരം ഭീഷണികൾക്ക് കീഴടങ്ങാതെ പ്രതിരോധിച്ച് മുന്നോട്ടുപോകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.









0 comments