നെട്ടയത്ത് നാട്ടുകാർക്കുനേരെ വീണ്ടും ആർഎസ്എസ് ആക്രമണം; പൊലീസുകാരന് കല്ലേറിൽ പരിക്ക്

Representative Image
പേരൂർക്കട: തിരുവനന്തപുരം നെട്ടയത്ത് വീണ്ടും ആർഎസ്എസ് ഗുണ്ടാ ആക്രമണം. നെട്ടയം മലമുകൾ സ്വദേശികളും ബന്ധുക്കളും അയൽക്കാരുമായ സുനിൽ, ബിനു എന്നിവർ തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് സംഘർഷം.
വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ പോയി മടങ്ങിവരവെ ഞായർ പകൽ ഒന്നോടെ സുനിലിനെ ബിനുവിന്റെ നേതൃത്വത്തിൽ ആർഎസ്‌എസ് സംഘം മലമുകളിൽ തടഞ്ഞുനിർത്തി മർദിച്ചു. മണികണ്ഠേശ്വരം സ്വദേശികളായ അനിൽകുമാർ, സുധി, അനന്ദു, ഗോവിന്ദ്, അഖിൽ, അജി എന്നിവർ ചേർന്നാണ് മർദിച്ചത്. സുനിലിനെ പേരൂർക്കട ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വൈകിട്ട് 7.30ഓടെ വീണ്ടും വിവിധ പ്രദേശങ്ങളിൽനിന്നുള്ള ആർഎസ്എസ് ക്രിമിനലുകൾ മണലയത്ത് സംഘടിച്ചു. ഇത് ചോദ്യം ചെയ്ത പ്രദേശവാസികളെയും ആക്രമിസംഘം മർദിച്ചു.
സംഘർഷത്തിൽ ഇരുഭാഗത്തുനിന്നും കല്ലേറുണ്ടായി. വട്ടിയൂർക്കാവ് പൊലീസ് സ്ഥലത്തെത്തി സംഘർഷം നിയന്ത്രണവിധേയമാക്കി. കല്ലേറിൽ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലെ സിപിഒ ദീപുവിന് പരിക്കേറ്റു. ദീപുവിനെ പേരൂർക്കട ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.










0 comments