print edition പിഎം ശ്രീ: ആയുസ്സ് മൂന്നു മാസം മാത്രം; പിന്നെന്തിന്


സ്വന്തം ലേഖകൻ
Published on Aug 02, 2026, 12:01 AM | 1 min read
തിരുവനന്തപുരം: ഏഴു മാസം മാത്രം കാലാവധി ശേഷിക്കുന്ന പി എം ശ്രീയിലൂടെ ആർഎസ്‌എസ് അജൻഡയ്‌ക്ക് യുഡിഎഫ് കീഴടങ്ങുന്നത് ‘ഡീലി’ന്റെ ഭാഗമാണെന്ന സംശയം ബലപ്പെടുന്നു. മുഖ്യമന്ത്രി വി ഡി സതീശൻ ഗൗതം അദാനിയുമായി ചേർന്ന് നടത്താൻ ലക്ഷ്യമിടുന്ന ‘മിഷൻ സമുദ്ര’ ഉൾപ്പെടെയുള്ള പദ്ധതികളിൽ ബിജെപിക്കും പങ്കുണ്ട്.
കേരളത്തിന്റെ തീരവും ധാതുക്കളും കോർപറേറ്റുകൾക്ക് കാഴ്‌ചവയ്‌ക്കുന്ന വിവിധ പദ്ധതികളാണ് മിഷൻ സമുദ്രയിൽ ഒളിഞ്ഞുകിടക്കുന്നത്. പലതിനും കേന്ദ്രാനുമതി ആവശ്യമാണ്. അതിനുള്ള കൊടുക്കൽ വാങ്ങൽ ‘ഡീൽ ’ പിന്നിലുണ്ടെന്നാണ് സർക്കാർ നടപടികൾ വ്യക്തമാക്കുന്നത്. മന്ത്രിമാരെ നിശ്‌ചയിക്കുന്നതിന് മുൻപുതന്നെ മുഖ്യമന്ത്രി പിഎം ശ്രീ സംബന്ധിച്ച് റിപ്പോർട്ട് തേടിയതടക്കം വിഷയത്തിലുള്ള തിടുക്കവും ലീഗിന്റെ മലക്കം മറിച്ചിലും ഇത് അടിവരയിടുന്നു.
2020ൽ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഉൾപ്പെടുത്തിയ പദ്ധതി അവസാനിക്കാൻ ഇനി ഏഴുമാസമാണുള്ളത്. സങ്കീർണമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി, സ്കൂളുകൾ പദ്ധതിയുടെ ഒൗദ്യോഗിക പോർട്ടലിൽ ചേർത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മാത്രം ഒരുമാസം വേണം. ബാങ്ക് അക്കൗണ്ട്, സ്‌പർശ് വഴി ആർബിഐ ലിങ്ക് ചെയ്തുള്ള ഫണ്ട് കൈമാറ്റം, ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്‌സിങ് ഓഫീസർമാരുടെ (ഡിഡിഒ) നിയമനത്തിന് എജിയുടെ അനുമതി തുടങ്ങിയ നടപടികൾ പൂർത്തിയാക്കാൻ വീണ്ടും മാസങ്ങൾ വേണ്ടിവരും. ഇതെല്ലാം പൂർത്തിയായാലും പദ്ധതിക്ക് മൂന്ന് മാസത്തെ ആയുസ്സേ ഉണ്ടാകൂവെന്നാണ് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർതന്നെ വ്യക്തമാക്കുന്നത്. അങ്ങനെയുള്ള പദ്ധതിക്കായാണ് സർക്കാരിന്റെ പിടിവാശി.










0 comments