print edition പിഎം ശ്രീ: ഉപസമിതി യോഗം ഉടൻ; റിപ്പോർട്ട് അന്തിമമാകും


സ്വന്തം ലേഖകൻ
Published on Aug 03, 2026, 01:30 AM | 1 min read
തിരുവനന്തപുരം : പിഎം ശ്രീ കേരളത്തിൽ നടപ്പാക്കുന്നതിനായി രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് ഉടൻ സമർപ്പിക്കും. ബുധനാഴ്‌ച ചേരുന്ന ഉപസമിതി യോഗത്തിൽ പദ്ധതി തുടരാമെന്ന റിപ്പോർട്ട് നൽകാനുള്ള സാധ്യതയാണുള്ളത്. സ്‌കൂളുകൾ തെരഞ്ഞെടുക്കാൻ അധികാരം നൽകുക, സിലബസ് സംസ്ഥാനത്തിന് തീരുമാനിക്കാൻ അനുവാദം നൽകുക തുടങ്ങിയ നിബന്ധനകൾ കേന്ദ്രത്തോട് ഉന്നയിച്ചേക്കാം.
ജൂൺ 17ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് പിഎം ശ്രീ കേരളത്തിൽ നടപ്പിലാക്കാൻ തീരുമാനിച്ചത്. ഇത് കേന്ദ്രത്തെ അറിയിക്കാനും റിപ്പോർട്ട് നൽകാനുമാണ് മന്ത്രിസഭാ ഉപസമിതിയെ വച്ചത്. വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ അധ്യക്ഷനായ സമിതിയിൽ പി സി വിഷ്‌ണുനാഥ്, എം ലിജു, റോജി എം ജോൺ എന്നിവരാണ് അംഗങ്ങൾ. റിപ്പോർട്ട് നൽകാൻ നിശ്‌ചയിച്ച സമയപരിധി കഴിഞ്ഞിട്ട് രണ്ടാഴ്‌ചയായി. സമിതിയിലെ ഭിന്നിപ്പും ലീഗിന്റെ ഒളിച്ചുകളിയും റിപ്പോർട്ട് വൈകിപ്പിച്ചു.
ഭിന്നത പരിഹരിക്കാൻ കഴിയാതായതോടെ അംഗങ്ങളായ നാലു മന്ത്രിമാരും പ്രത്യേകം കുറിപ്പ് തയ്യാറാക്കി മുഖ്യമന്ത്രിക്ക് നൽകി. ഉപസമിതി ഏകീകൃത റിപ്പോർട്ട് നൽകാതിരുന്നാൽ വാർത്തയാകും എന്ന പേടിയിലാണ് വീണ്ടും യോഗം ചേർന്ന് റിപ്പോർട്ട് സമർപ്പിക്കാൻ തീരുമാനിച്ചത്. യുഡിഎഫ് യോഗത്തിൽ ഉപസമിതി റിപ്പോർട്ടിനുശേഷം പദ്ധതി നടപ്പാക്കാമെന്നായിരുന്നു ലീഗിന്റെയും അഭിപ്രായം. എന്നാൽ, പിന്നീട് ലീഗ് ഇത് മാറ്റിപ്പറഞ്ഞു. വിഷയത്തിൽ കോൺഗ്രസ് –ലീഗ് ഇരട്ടത്താപ്പിൽ പ്രതിഷേധം ശക്തമാണ്.










0 comments