print edition പിഎം ശ്രീ പദ്ധതി; തീരുമാനം ഒരുമിച്ച് ഒടുവിൽ കാലുവാരി ലീഗ്


റഷീദ് ആനപ്പുറം
Published on Aug 03, 2026, 01:30 AM | 1 min read
തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയിൽ സമുദായത്തിനകത്ത് ഒറ്റപ്പെട്ടതോടെ ഉത്തരവാദിത്വം കോൺഗ്രസിന്റെ തലയിലിട്ട് കൈകഴുകാൻ ലീഗ് നീക്കം. തീരുമാനം ഒന്നിച്ചെടുത്തശേഷം ലീഗ് ഒറ്റുകൊടുത്തു എന്നാണ് കോൺഗ്രസിന്റെ വികാരം. മന്ത്രിസഭയിലും യുഡിഎഫ് യോഗത്തിലും പദ്ധതി നടപ്പാക്കണമെന്ന നിലപാടെടുത്തശേഷം പുറത്തിറങ്ങി മലക്കം മറിയുന്നത് രാഷ്‌ട്രീയ മര്യാദയാണോയെന്നും കോൺഗ്രസ് ചോദിക്കുന്നു.
ജൂലൈ 17ന് കോഴിക്കോട് ചേർന്ന ലീഗിന്റെ മുതിർന്ന നേതാക്കളുടെയും മന്ത്രിമാരുടെയും യോഗം ‘പിഎം ശ്രീ’യിൽ സർക്കാരിന് പച്ചക്കൊടി കാണിച്ചു. യുഡിഎഫിൽ പദ്ധതിയുടെ തുടർനടപടി ചർച്ചക്കുവന്നപ്പോൾ ലീഗ് എതിർത്തില്ല. എന്നാൽ ലീഗ് നേതാക്കൾ മലപ്പുറത്ത് എത്തിയപ്പോൾ കാലുമാറി. യുഡിഎഫ് യോഗത്തിൽ പിഎം ശ്രീ ചർച്ചചെയ്‌തില്ലെന്ന മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്‌താവന രാഷ്‌ട്രീയ സത്യസന്ധതയില്ലായ്‌മയാണ്. പിഎം ശ്രീ, വഖഫ് തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ പറഞ്ഞുവെന്നാണ് ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞത്.
കരാറിൽനിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാമെന്ന് രാജ്യസഭാംഗം പി വി അബ്‌ദുൾവഹാബിന് കേന്ദ്രമന്ത്രി നൽകിയ മറുപടി പുറത്തുവന്നതോടെ ലീഗ് വെട്ടിലായി. കരാറിൽനിന്ന് പിന്മാറാനാകില്ലെന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നേതാക്കളും ആവർത്തിച്ചത്. എതിർപ്പുയർത്തിയ സമുദായനേതാക്കളെയും ഇതുപറഞ്ഞാണ് പറ്റിച്ചത്. അത് പിടിക്കപ്പെട്ടതോടെ ലീഗ് മലക്കംമറിഞ്ഞു.
യുഡിഎഫ് സർക്കാർ അധികാരമേറ്റതുമുതൽ ആർഎസ്‌എസ് അജൻഡയാണ് കേരളത്തിൽ നടപ്പാക്കുന്നത്. മുഖ്യമന്ത്രി വി ഡി സതീശനാണ് ഇതിന് മുൻകൈയെടുക്കുന്നതെങ്കിലും ഇടത്തും വലത്തും ലീഗ് മന്ത്രിമാരുമുണ്ട്. വഖഫ് നിയമ ഭേദഗതി നടപ്പാക്കാൻ കാർമികത്വം വഹിക്കുന്നതും ലീഗ് മന്ത്രിമാരാണ്. ഇത് സമുദായത്തിനകത്ത് വിലപോകുന്നില്ല. ഇതോടെ എല്ലാം കോൺഗ്രസാണ് തീരുമാനിച്ചതെന്നും തങ്ങൾക്ക് അതിൽ പങ്കില്ലെന്നും പറഞ്ഞ് തടിയൂരുകയാണ് ലീഗ്.










0 comments