Deshabhimani

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കളിക്കളങ്ങൾ സജീവമാക്കും: മന്ത്രി വി അബ്ദുറഹിമാൻ

v abdurahiman

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Apr 24, 2025, 07:19 PM | 2 min read

തിരുവനന്തപുരം: ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കളിക്കളങ്ങൾ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ ലഹരി വിരുദ്ധ സന്ദേശ യാത്ര സംഘടിപ്പിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ. മെയ് 5 ന് കാസർഗോഡ് ആരംഭിക്കുന്ന യാത്ര കായിക മന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പര്യടനം നടത്തും. കിക്ക് ഡ്രഗ് എന്നതാണ് ആപ്തവാക്യം. ജില്ലകളിൽ വിവിധയിടങ്ങളിൽ കാടുപിടിച്ചും മറ്റും അന്യമായ കളിക്കളങ്ങൾ വീണ്ടെടുത്ത് കളിക്കാൻ സജ്ജമാക്കും. സ്‌പോർട്‌സ് കിറ്റുകളും ഇവിടങ്ങളിൽ നൽകും.


തദ്ദേശ സ്ഥാപന സ്‌പോർട്സ് കൗൺസിലുകളും ജില്ലാ സ്‌പോർട്‌സ് കൗൺസിലും സംയുക്തമായി ജില്ലകളിൽ പരിപാടികൾ സംഘടിപ്പിക്കും. ഓരോ ജില്ലയിലും മിനി മാരത്തണും കളരിപ്പയറ്റ്, റോളർ സ്‌കേറ്റിങ്ങ്, കരാട്ടെ, ജൂഡോ തുടങ്ങിയ കായിക പ്രദർശനങ്ങളും സൈക്ലത്തോൺ,  വാക്കത്തോൺ, എന്നിവയും ഉണ്ടാകും. വിവിധ കായിക സംഘടനകളും പ്രമുഖ കായിക താരങ്ങളും യാത്രയിൽ പങ്കാളികളാവും. ഓരോ കേന്ദ്രത്തിലും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലും.


ആദ്യഘട്ടത്തിൽ കാസർഗോഡ്,  കണ്ണൂർ,  വയനാട്,  കോഴിക്കോട്,  പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലും രണ്ടാംഘട്ടത്തിൽ തിരുവനന്തപുരത്ത് നിന്നും തുടങ്ങുന്ന യാത്ര കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഇടുക്കി ജില്ലകളിലും പര്യടനം പൂർത്തിയാക്കി മെയ് 21 ന് എറണാകുളത്ത് മറൈൻ ഡ്രൈവിൽ സമാപിക്കും. സമാപനപരിപാടിയിൽ എല്ലാ പ്രമുഖ കായിക താരങ്ങളെയും അണിനിരത്തി മെഗാ മാരത്തൺ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.


കളിക്കളങ്ങളിൽ നിന്നുള്ള അകൽച്ചയും ഡിജിറ്റൽ വിനോദങ്ങളിലേക്കുള്ള ചുരുങ്ങലുമാണ് യുവതലമുറയിലെ  തെറ്റായ പ്രവണതകൾക്ക് കാരണം. മയക്കുമരുന്ന് സംസ്ഥാനത്ത് വലിയ പ്രതിസന്ധി ഉയർത്തുന്ന സാഹചര്യത്തിൽ കേരളത്തെ ഒന്നാകെ കളികളിലേക്കും കളിക്കളങ്ങളിലേക്കും ആകർഷിക്കുന്ന ബോധവൽക്കരണ പരിപാടികളും ആവിഷ്‌കരിക്കുന്നുണ്ട്. സമൂഹത്തിന്റെ സഹകരണവും പൂർണ പങ്കാളിത്തവും ഇതിന് ആവശ്യമാണ്. വ്യായാമത്തിലേക്കും കളിയിലേക്കും എല്ലാവരെയും ആകർഷിക്കാനായി കായികക്ഷമതാ മിഷന്റെ  പ്രവർത്തനങ്ങൾ ജില്ലാതലങ്ങളിൽ കൂടുതൽ കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു. 


ദേശീയ ഗെയിംസിൽ പങ്കെടുത്ത് സ്വർണ മെഡൽ നേടിയ കായിക താരങ്ങൾക്ക് അഞ്ചു ലക്ഷം രൂപയും വെള്ളി മെഡൽ നേടിയവർക്ക് മൂന്ന് ലക്ഷം രൂപയും വെങ്കല മെഡൽ നേടിയവർക്ക് രണ്ടു ലക്ഷം രൂപയും സമ്മാനത്തുകയായി നൽകും. ടീം ഇനങ്ങളിൽ സ്വർണം നേടിയ എല്ലാവർക്കും രണ്ടു ലക്ഷം രൂപയും വെള്ളി നേടിയ എല്ലാവർക്കും ഒന്നര ലക്ഷം രൂപയും വെങ്കലം നേടിയ എല്ലാവർക്കും ഒരു ലക്ഷം രൂപയും സമ്മാനത്തുകയായി നൽകുമെന്നും മന്ത്രി അറിയിച്ചു. 



deshabhimani section

Related News

View More
0 comments
Sort by

Home