‘യൂത്ത് കോൺഗ്രസിനെതിരായ വിമർശനത്തിൽ ഉറച്ചുനിൽക്കുന്നു’; ഉത്തമബോധ്യമുള്ള കാര്യമാണ് പറഞ്ഞതെന്നും പി ജെ കുര്യൻ

പത്തനംതിട്ട: യൂത്ത് കോൺഗ്രസിനെതിരായ വിമർശനത്തിൽ ഉറച്ചുനിൽക്കുന്നതായി മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. എസ്എഫ്ഐയെ പ്രകീർത്തിച്ചും യൂത്ത് കോൺഗ്രസിനെ കുറ്റപ്പെടുത്തിയും കോൺഗ്രസ് പരിപാടിയിൽ പറഞ്ഞ കാര്യങ്ങൾ ദുരുദ്ദേശപരമല്ലെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മുൻ കേന്ദ്ര മന്ത്രി കൂടിയായ അദ്ദേഹം.
നമ്മുടെ ഈ ജില്ലയിലെ പഞ്ചായത്തുകളിൽ ഒരിടത്തും ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും യൂത്ത് കോൺഗ്രസിന് മണ്ഡലം കമ്മറ്റികളില്ല. ഈ കമ്മറ്റികൾ ഉണ്ടാകണം എന്നാണ് ഞാൻ പറഞ്ഞത്. പാർടിക്ക് വേണ്ടി പറഞ്ഞ അഭിപ്രായമാണിത്. അതിലെവിടെയാ ദോഷം എന്ന് എനിക്കറിയില്ല. ഇതിന്റെ കൂട്ടത്തിൽ ഞാൻ എസ്‌എഫ്‌ഐയുടെ സമരത്തെക്കുറിച്ചും പറഞ്ഞു. വാസ്‌തവത്തിൽ ഞാൻ പറഞ്ഞതിൽ ദുരുദ്ദേശപരമായി ഒന്നുമില്ല.
പാർടിയുടെ താത്‌പര്യം നോക്കി എനിക്ക് ഉത്തമബോധ്യമുള്ള കാര്യമാണ് ഞാൻ പറഞ്ഞത്. ഇപ്പോഴും എന്റെ അഭിപ്രായം അതാണ്. പാർടി ഫോറങ്ങളിൽ അവസരം കിട്ടുന്നിടത്തൊക്കെ ഞാനിത് പറയും. ആദ്യമായല്ല ഈ കാര്യം പറയുന്നത്. ഇതേ അഭിപ്രായം ഡിസിസിയിൽ രണ്ട് പ്രാവശ്യമെങ്കിലും ഞാൻ പറഞ്ഞിട്ടുണ്ട്.
ടിവിയിൽ കാണുന്നതിനല്ല ഒരു മണ്ഡലത്തിൽ 25 പേരെയെങ്കിലും കൂട്ടി മുൻപോട്ട് കൊണ്ടുപോവുക എന്നതും ശരി തന്നെയാണ്. ടിവിക്കും സോഷ്യൽ മീഡിയയ്‌ക്കും പുറത്ത് 40 ശതമാനം ആളുകൾ ഈ സംസ്ഥാനത്തുണ്ട് എന്ന കാര്യവും ഞാൻ അവിടെ പറഞ്ഞു.
ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാലങ്ങളിലൊക്കെ 25 മുതൽ 50ഓളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ഒരു പഞ്ചായത്തിൽ പ്രചാരണത്തിനിറങ്ങുന്നത്, അതിന്ന് ഇല്ലാതായി. പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ പ്രാവശ്യം തന്നെ മൂന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ മത്സരിച്ചെങ്കിലും ജയിക്കാനായില്ല. അവരെ പിന്തുണയ്‌ക്കാൻ ചെറുപ്പാക്കാരില്ലാത്തതാണ് അതിന്റെ കാരണം.– പി ജെ കുര്യൻ പറഞ്ഞു.









0 comments