print edition വയനാട്ടിൽ കോൺഗ്രസ് വാങ്ങിയത് ഒരു വീടിന്റെ പെർമിറ്റ്; വാക്കുപാലിക്കാത്തവരുടെ ഗ്യാരന്റിക്ക് എന്ത് വില: മുഖ്യമന്ത്രി

കണ്ണൂർ: പറഞ്ഞ വാക്ക് പാലിക്കാത്തവരുടെ ഗ്യാരന്റിക്ക് ജനം വിലകൽപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെ ഒരു വാക്കും പാലിക്കാത്തവരാണ് യുഡിഎഫ്. ചൂരൽമലയിൽ എല്ലാം നഷ്ടമായ ശ്രുതിയെന്ന പെൺകുട്ടിക്ക് വീട് നൽകുമെന്ന് പ്രഖ്യാപിച്ചില്ലേ അവർ.
ദുരന്തബാധിതരോടുള്ള വാഗ്‌ദാനം പാലിക്കാത്തവർ എന്തു പറഞ്ഞാലാണ് ജനം വിശ്വസിക്കുക. നൂറു വീട് ഇപ്പോൾ എവിടെയെത്തി. പിരിച്ച പണം എവിടെപ്പോയി? വയനാട്ടിൽ കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിർമാണത്തിന് പെർമിറ്റ് നേടിയിട്ടില്ല. കെ സ്‌മാർട്ട് മുഖേന ഒരു വ്യക്തിഗത വീടിനുമാത്രമാണ് അപേക്ഷിച്ചത്.
കെട്ടിടനിർമാണച്ചട്ടം പ്രകാരം ഒരു സ്ഥലത്ത് ഒന്നിലധികം നിർമാണത്തിന് പ്ലോട്ട് സബ്‌ഡിവിഷനും ഡെവലപ്‌മെന്റ് പെർമിറ്റും വേണം. ഇതിന് അപേക്ഷിച്ചിട്ടില്ല. ഒരു വീടിന്റെ നിർമാണത്തിനായി നേടിയ സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് പ്രദർശിപ്പിച്ച് മുഴുവൻ വീടുകൾക്കും അനുമതി ലഭിച്ചതായി പ്രചരിപ്പിക്കുകയാണ്.
കോൺഗ്രസിന്റേത് യഥാർഥ പുനരധിവാസ പദ്ധതിയല്ല. പേരിനൊരു കടലാസ് കാണിച്ച് ജനങ്ങളെ തെറ്റിദ്ധരിച്ച് ദുരിതബാധിതരെ വീണ്ടും വഞ്ചിക്കുകയാണ്. ഇതുപോലെ ഉത്തരം പറയാൻ വിഷമമുള്ള ചോദ്യങ്ങൾക്കുമുന്പിലാണ് കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ പൊട്ടിത്തെറിക്കുന്നത്.
നല്ലതുപോലെ പണം പിരിച്ചുവെന്നതും നല്ലതുപോലെ പണം കിട്ടിയെന്നതും വസ്‌തുതയാണ്. ഇത്ര പണം കിട്ടി, ഇത്ര പണം ചിലർ തട്ടി എന്നൊക്കെ പറയണം. അതിന്റെ വിഷമത്തിലാണ് ചോദ്യങ്ങൾ നേരിടാനാകാതെ രോഷം പ്രകടിപ്പിക്കുന്നത്– മുഖ്യമന്ത്രി പറഞ്ഞു.










0 comments