കെ എസ് അരുൺകുമാറിനെതിരെ കേസ്: അടിച്ചമർത്താമെന്നത് വ്യാമോഹം, മുട്ടുമടക്കില്ല; പിണറായി വിജയൻ

പിണറായി വിജയൻ
തിരുവനന്തപുരം: ജനാധിപത്യപരമായ വിമർശനങ്ങളെ പൊലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹമെന്നും അദേഹം പറഞ്ഞു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിദേശയാത്രയെക്കുറിച്ച് പരാമർശം നടത്തിയതിന്റെ പേരിൽ സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ കെ എസ് അരുൺകുമാറിനെതിരെ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് കേസെടുത്തിരുന്നു. യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതിയിന്മേലായിരുന്നു പൊലീസ് നടപടി. വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു പിണറായി വിജയൻ.
ജനാധിപത്യപരമായ വിമർശനങ്ങളെയും ചോദ്യങ്ങളെയും അധികാരത്തിൻ്റെ മർക്കടമുഷ്ടി കൊണ്ടു നേരിടാമെന്ന ഏകാധിപത്യ സമീപനമാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നത്. സംസ്ഥാനത്തെ ആഭ്യന്തരമന്ത്രിയുടെ വിദേശയാത്രയുടെ പശ്ചാത്തലത്തിൽ സമൂഹമാധ്യമത്തിൽ പ്രസക്തമായ ചില ചോദ്യങ്ങൾ ഉന്നയിച്ചതിന്റെ പേരിലാണ് കെ എസ് അരുൺകുമാറിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. തീർത്തും ജനാധിപത്യ വിരുദ്ധമായ ഈ നടപടിയിൽ വിമർശനങ്ങളോടുള്ള സർക്കാരിൻ്റെ അങ്ങേയറ്റത്തെ അസഹിഷ്ണുതയാണ് പ്രതിഫലിക്കുന്നത്.
ആഭ്യന്തര മന്ത്രിക്കെതിരെ പോലുമല്ല, മറിച്ച്, ഈ വിഷയത്തിലെ മാധ്യമസമീപനത്തെ കുറിച്ചാണ് അരുൺകുമാർ പ്രതികരിച്ചത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മന്ത്രിമാർ ഏത് കാറിൽ കയറുന്നു എന്ന് വരെ ഭൂതക്കണ്ണാടി വെച്ച് അന്വേഷിച്ച മാധ്യമങ്ങൾ, യുഡിഎഫ് മന്ത്രിമാരുടെ കാര്യത്തിൽ പുലർത്തുന്ന മൗനം വലതുപക്ഷത്തിന് അവർ നൽകുന്ന പ്രത്യേക ആനുകൂല്യമാണ്. ഈ ഇരട്ടത്താപ്പാണ് അരുൺകുമാർ ചൂണ്ടിക്കാണിച്ചതെന്ന് പറഞ്ഞ പിണറായി വിജയൻ അരുൺകുമാറിന് പൂർണ പിന്തുണയും പ്രഖ്യാപിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തിനും ജനാധിപത്യ ധ്വംസനത്തിനുമെതിരെ പൊതുസമൂഹത്തിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും അദേഹം പറഞ്ഞു.










0 comments