'മതനിരപേക്ഷ ഇന്ത്യയുടെ കരുത്തുറ്റ പ്രതീകം'; കോൺഗ്രസ് മറന്ന എഹ്സാൻ ജാഫ്രിയെ അനുസ്മരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗുജറാത്ത് വംശഹത്യയുടെ ഇരയായ മുൻ കോൺഗ്രസ് എം പി എഹ്സാൻ ജാഫ്രിയുടെ ഓർമ്മദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ് എഹ്സാൻ ജാഫ്രിയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ പതിവുപോലെ എഹ്സാൻ ജാഫ്രിയുടെ പാർട്ടിയായ കോൺഗ്രസിന്റെ നേതാക്കളോ ഔദ്യോഗിക ഹാൻഡിലുകളോ അദ്ദേഹത്തെ കുറിച്ച് ഒരു കുറിപ്പോ അനുസ്മരണ സന്ദേശമോ പങ്കുവയ്ക്കാതെ മൗനം പാലിച്ചു.
2002 ഫെബ്രുവരി 28 നാണ് അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ നടന്ന ആക്രമണത്തിൽ എഹ്സാൻ ജാഫ്രി ഉൾപ്പെടെ 69 പേർ കൊല്ലപ്പെട്ടത്. അക്രമി സംഘം സൊസൈറ്റി വളഞ്ഞപ്പോൾ അഭയം തേടിയെത്തിയ അയൽവാസികളെ സംരക്ഷിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. സഹായത്തിനായി അധികാരികളെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നും കുറിപ്പിൽ പറയുന്നു. വംശഹത്യാക്കാലത്തെ ന്യൂനപക്ഷ വേട്ടയുടെ നേർച്ചിത്രമായിരുന്നു ഗുൽബർഗ് സൊസൈറ്റിയിലെ കൂട്ടക്കൊലയെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
വംശഹത്യയുടെ ആസൂത്രകർക്കെതിരെ എഹ്സാൻ ജാഫ്രിയുടെ ജീവിതപങ്കാളി സാകിയ ജാഫ്രി നടത്തിയ സമാനതകളില്ലാത്ത നിയമപോരാട്ടത്തെയും മുഖ്യമന്ത്രി പ്രകീർത്തിച്ചു. കഴിഞ്ഞ വർഷം തന്റെ 86-ാം വയസ്സിൽ മരണത്തിന് കീഴടങ്ങുന്നത് വരെ ഇരകൾക്ക് നീതി ഉറപ്പാക്കാനായി അവർ പോരാടി. വർഗീയ വിഭജന രാഷ്ട്രീയത്തിനെതിരെയുള്ള ജനാധിപത്യപരമായ ചെറുത്തുനിൽപ്പുകൾക്ക് എഹ്സാൻ ജാഫ്രിയുടെയും സാകിയ ജാഫ്രിയുടെയും ജീവിതം എന്നും പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










0 comments