ഉന്നതവിദ്യാഭ്യാസമേഖലയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ വർധിപ്പിക്കും: മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ സദസ്സിൽ കോളേജിലെ പൂർവവിദ്യാർഥിയും കോളേജ് യൂണിയൻ ചെയർമാനുമായിരുന്ന മുതിർന്ന സിപിഐ എം നേതാവ് വൈക്കം വിശ്വനെ കണ്ടപ്പോൾ സൗഹൃദം പങ്കിടുന്നു.
കൊച്ചി
ഉന്നതവിദ്യാഭ്യാസമേഖലയിലെ അടിസ്ഥാനസൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനായി നിരവധി പദ്ധതികളാണ് ഒമ്പതുവർഷമായി സർക്കാർ നടപ്പാക്കുന്നത്. സർവകലാശാലകൾ കേന്ദ്രമാക്കി 200 കോടി രൂപ ചെലവഴിച്ച് ട്രാൻസിലേഷൻ റിസർച്ച് ലാബുകൾ, ബിരുദ സമ്പ്രദായത്തെ ഉടച്ചുവാർത്ത നാലുവർഷ ബിരുദം ഇതെല്ലാം ഇതിന്റെ ഭാഗമാണ്. മഹാരാജാസ് കോളേജിന്റെ 150–-ാം വാർഷികാഘോഷത്തിന്റെയും പുതിയ ഓഡിറ്റോറിയത്തിന്റെയും ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഗവേഷണമേഖലയുടെ പ്രോത്സാഹനത്തിന് മെറിറ്റ് മീൻസ് കം സ്കോളർഷിപ് നൽകിവരുന്നു. രാജ്യത്തുതന്നെ ഏറ്റവും വലിയ റിസർച്ച് അവാർഡുകൾ കേരളത്തിൽ നൽകുന്നുണ്ട്. രാജ്യത്തെ ആദ്യ 12 പൊതു സർവകലാശാലകൾ എടുത്താൽ മൂന്നെണ്ണം കേരളത്തിലേതാണ്. മികച്ച 100 കോളേജുകളിൽ 12 എണ്ണമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലഹരിയും കുറ്റകൃത്യങ്ങളുമടക്കമുള്ളവ യുവാക്കളിലേക്ക് കടത്തിവിടാനുള്ള ശ്രമം ചെറുക്കണം. വിദ്യാർഥികളിലേക്ക് അവ കടന്നുവരുന്നുണ്ടെങ്കിൽ ജാഗ്രതയോടെ കാണാനും വിധേയരായവരെ തിരുത്താനുമുള്ള ശ്രമം ഉണ്ടാകണം. അടുത്ത അധ്യയനവർഷം പൊതു, ഉന്നത വിദ്യാഭ്യാസരംഗം ഇത്തരം പ്രവർത്തനംകൂടി ഏറ്റെടുക്കുകയാണ്. അധ്യാപക, വിദ്യാർഥി സംഘടനകളും അതിന് മുൻകൈയെടുക്കണം.
സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് വലിയ സംഭാവന നൽകിയ സ്ഥാപനമാണ് മഹാരാജാസ് കോളേജ്. നിരവധി വികസനപ്രവർത്തനങ്ങൾ ഇവിടെ സർക്കാർ നടപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു അധ്യക്ഷയായി. മന്ത്രി പി രാജീവ് മുഖ്യാതിഥിയായി. പ്രൊഫ. എം കെ സാനുവിനെ മുഖ്യമന്ത്രി പൊന്നാട അണിയിച്ചു. ഡോ. എം ലീലാവതി ഓൺലൈനായി ആശംസ നേർന്നു.










0 comments