print edition കുടുംബശ്രീയെ തകർക്കാൻ ശ്രമം ; മാരീച വേഷത്തില്‍ വരുന്നവരെ തിരിച്ചറിയണം : പിണറായി വിജയൻ

ചാലിശേരി (പാലക്കാട്)
കേരളത്തിൽ സ്ത്രീശാക്തീകരണത്തിൽ നിർണായക പങ്ക് വഹിച്ച കുടുംബശ്രീ പ്രസ്ഥാനത്തെ തകർക്കാൻ ചില ശക്തികൾ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. തൃത്താലയിൽ ദേശീയ സരസ് മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതിദാരിദ്ര്യ മുക്ത കേരളം യാഥാർഥ്യമാക്കാൻ കുടുംബശ്രീ വഹിച്ച പങ്ക് വലുതാണ്. 1998 ലാണ് കുടുംബശ്രീ പ്രസ്ഥാനം ആരംഭിച്ചത്. തുടക്കത്തിൽ ചില ആശങ്കയുണ്ടായിരുന്നു. എന്നാൽ അതെല്ലാം അസ്ഥാനത്താണെന്ന് തെളിഞ്ഞു. നാടിന്റെ പുരോഗതിയും പുതിയ പദ്ധതികളും വികസനവും തടസ്സപ്പെടുത്താന്‍ വരുന്നവരുണ്ട്. അത്തരമാളുകൾ കുടുംബശ്രീയുടെ ചരിത്രവും വർത്തമാനവും ഓർക്കുന്നത് നന്നാകും.
സ്ത്രീശാക്തീകരണത്തിൽ നേട്ടം കൈവരിച്ച സംസ്ഥാനമാണ് കേരളം. അതിന് കാരണം ഇവിടത്തെ മതനിരപേക്ഷ സമൂഹമാണ്. പഴയ കാലത്ത് ജാതിയും മതപരവുമായ വേർതിരിവുകളുടെ നാടായിരുന്നു കേരളം. ആ കേരളത്തിൽ പുതിയ സാഹചര്യം സൃഷ്ടിക്കാനാണ് നവോത്ഥാനം തുടക്കം കുറിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നവോത്ഥാനം ജാതീയമായി തടയപ്പെട്ടപ്പോള്‍ കേരളത്തില്‍ ഇതിന് ശരിയായ തുടർച്ച ഉണ്ടായി. കേരളത്തിൽ ഇത് വലിയ മുന്നേറ്റത്തിനിടയാക്കി. വിദ്യാഭ്യാസം നേടുന്നവരിൽ കൂടുതൽ പെൺകുട്ടികളാണ്. അത്തരം സാഹചര്യം സൃഷ്ടിച്ചത് മതനിരപേക്ഷതയുടെ കരുത്താണ്.
അതാണ് നമ്മുടെ മാതൃക. മതനിരപേക്ഷ ബോധം ദുർബലപ്പെടുത്തി പഴയ അന്ധകാരത്തിലേക്ക് നാടിനെ തിരിച്ചു നടത്തിക്കാനാണ് ശ്രമം. ‘ന സ്ത്രീ സ്വാതന്ത്ര്യമർഹതി' എന്നതിന്റെ അർഥം എല്ലാവർക്കുമറിയാം. ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ, ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ അനുവാദമില്ലാത്ത ഒരു കാലമുണ്ടായിരുന്നു. ആ പഴയ കാലത്തിലേക്ക് തിരിച്ചു നടത്തിക്കാന്‍ ശ്രമം നടക്കുന്നു. പല രൂപത്തിൽ വർഗീയത തിരിച്ചു കൊണ്ടുവരാൻ മാരീച വേഷത്തിൽ വരുന്നവരെ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ മന്ത്രി എം ബി രാജേഷ് അധ്യക്ഷനായി.










0 comments