കെഎസ്‌ടിഎ സംസ്ഥാന സമ്മേളനം സമാപിച്ചു
print edition പൊതുവിദ്യാലയങ്ങളിൽ 10 ലക്ഷം വിദ്യാർഥികള്‍ എത്തിയത് സർക്കാർ നേട്ടം : മുഖ്യമന്ത്രി

കോട്ടയം
പത്തുവർഷം മുന്പ് അഞ്ച് ലക്ഷം വിദ്യാർഥികൾ കൊഴിഞ്ഞുപോയ പൊതുവിദ്യാലയങ്ങളിൽ 10 ലക്ഷം വിദ്യാർഥികൾ പുതുതായെത്തിയത് എൽഡിഎഫ് സർക്കാർ നടത്തിയ പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങളുടെ ഭാഗമായാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്‌ടിഎ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ അത്ഭുതത്തോടെയാണ് പുറത്തുള്ളവർ കാണുന്നത്. 10 വർഷം മുന്പ് ഇങ്ങനെയായിരുന്നില്ല. പഴക്കമുള്ള സ്‌കൂളുകളും ജീർണിച്ച ക്ലാസ്‌മുറികളും പൊട്ടിപ്പൊളിഞ്ഞ ബെഞ്ചുകളുമായിരുന്നു. ആവശ്യമായ ശുചിമുറികളോ ലാബുകളോ ഉണ്ടായിരുന്നില്ല. യുഡിഎഫ് സർക്കാരിന്റെ കാലത്ത് അനാദായകരമെന്ന് പറഞ്ഞ് അടച്ചുപൂട്ടേണ്ട സ്‌കൂളുകളുടെ പട്ടികയുണ്ടാക്കി. ജൂൺ കഴിഞ്ഞിട്ടും കുട്ടികൾക്ക് പാഠപുസ്‌തകം നൽകിയില്ല.
വിദ്യാഭ്യാസമേഖലയിൽ തുടർച്ചയായി 10 വർഷം നിതി ആയോഗിന്റെ അംഗീകാരം നേടുകയാണ് കേരളം. ഇത് വെറുതെ ലഭിച്ചതല്ല. 5000 കോടിയാണ് സ്‌കൂളുകളുടെ നവീകരണത്തിന് ചെലവഴിച്ചത്. ഇത്തവണ സ്‌കൂൾ ആരംഭിക്കുന്നതിന് മൂന്നുമാസം മുൻപ് ഇത്തവണ പാഠപുസ്‌തകങ്ങൾ നൽകിയതിനെ തുഗ്ലക്ക് പരിഷ്‌കാരമെന്ന് പറഞ്ഞ് ഒരു നേതാവ് പരിഹസിക്കുന്നതും ആക്ഷേപിക്കുന്നതും ആശ്ചര്യകരമാണ്. രാഷ്ട്രീയ കാര്യങ്ങളിൽ ഇതുണ്ടാകാറുണ്ട്. ഇക്കാര്യത്തിൽ അത് വേണമായിരുന്നോ. ഇൗ നേതാവ് ഭരണകർത്താവായിരിക്കുന്പോഴാണ് പാഠപുസ്‌തകം നൽകാതിരുന്നത്.
സ്വാതന്ത്ര്യസമരത്തെ തള്ളി ബ്രിട്ടീഷുകർക്കൊപ്പം നിന്നവർ രാജ്യം ഭരിക്കുന്പോൾ തങ്ങൾക്ക് അപമാനമാകുന്ന ചരിത്രമൊന്നും പഠിപ്പിക്കേണ്ട എന്നാണ് തീരുമാനിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്‌ട്രപിതാവിനെ വധിച്ചതും മുഗളന്മാരുടെ കാലവും പഠിപ്പിക്കേണ്ടെന്ന് പറയുന്നു. എന്നാൽ കേരളം അതൊക്ക പഠിപ്പിക്കും. ബ്രിട്ടീഷുകാരുടെ പദസേേവ ചെയ്‌ത് ജയിലിൽ നിന്നിറിങ്ങിയ വഞ്ചകനെ വലിയ സ്വതന്ത്ര്യസമര സേനാനിയായി വാഴ്‌ത്തുന്പോൾ കേരളം അത് അംഗീകരിക്കില്ല. മതനിരപേക്ഷതയുടെ ശക്തമായ വിളനിലങ്ങളാണ് വിദ്യാലയങ്ങൾ. അവിടെ ഇതര മതവിദ്വേഷം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.










0 comments