print edition എഐസിസി പ്രസിഡന്റിന് പ്രതിപക്ഷ നേതാവ് കത്തയച്ചു; വിദ്യാർഥിവേട്ടയിൽ കേരളമുള്ളത് ആശങ്കപ്പെടുത്തുന്നു

തിരുവനന്തപുരം: നീറ്റ് പ്രക്ഷോഭത്തെ വേട്ടയാടിയതിന് സുപ്രീംകോടതി നോട്ടീസയച്ച എട്ട് സംസ്ഥാനങ്ങളിൽ കേരളവുമുണ്ടെന്നത് ആശങ്കയോടെയേ കാണാനാകൂവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യുപി, മഹാരാഷ്‌ട്ര, ബിഹാർ, ബംഗാൾ, അസം, മധ്യപ്രദേശ്, ഡൽഹി എന്നിവയ്‌ക്കൊപ്പമാണ് കേരളവും ഇടംപിടിച്ചത്.
ബിജെപി ഭരണത്തിലുള്ള മറ്റ് 13 സംസ്ഥാനങ്ങളും രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളും കാണിക്കാത്ത ഉത്സാഹമാണ് വിദ്യാർഥി വേട്ടയിൽ യുഡിഎഫ് സർക്കാർ കാട്ടിയത്.
വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധിച്ചവർക്കെതിരെയെടുത്ത മുഴുവൻ കേസുകളും നിരുപാധികം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന് കത്ത് നൽകിയിരുന്നു. എന്നാൽ, പൊതുപ്രാധാന്യമുള്ള ഇത്തരമൊരു വിഷയത്തിൽ നിലപാട് എന്താണെന്ന് പറയാതെ കത്ത് ആഭ്യന്തര വകുപ്പിന് കൈമാറിയെന്ന ഒഴുക്കൻ മട്ടിലുള്ള വിശദീകരണമാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ നൽകിയത്. സർക്കാരിന്റെ അധാർമിക നിലപാട് എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെ കത്തിലൂടെ അറിയിച്ചിരുന്നു.
രാജ്യത്തെ മറ്റ് ചില മുഖ്യമന്ത്രിമാരെപ്പോലെ, സമരക്കാരായ വിദ്യാർഥികൾക്കെതിരെ കേസെടുക്കില്ലെന്നും എടുത്ത കേസുകൾ പിൻവലിക്കുമെന്നും പറയാത്തത് എന്തുകൊണ്ടാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അസ്വസ്ഥതയോടെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഒരുചോദ്യം മൂന്നുതവണ ചോദിക്കേണ്ടെന്നായിരുന്നു മറുപടി.
നീറ്റ് പ്രക്ഷോഭത്തിൽ സാംസ്‌കാരിക പ്രവർത്തകരും വിദ്യാർഥികളും യുവജനങ്ങളുമുൾപ്പെടെ അയ്യായിരത്തോളം പേർക്കെതിരെയാണ് കേരളത്തിൽ കേസെടുത്തത്. എസ്‌എഫ്‌ഐ ജില്ലാ ഭാരവാഹികൾ ഉൾപ്പെടെ 166 പേരെ അറസ്റ്റ്‌ചെയ്‌തു– പിണറായി ചൂണ്ടിക്കാട്ടി.










0 comments