print edition നോവ് ബാക്കി; ദീപലേഖക്ക് വിടയേകി നാട്

ദീപലേഖയുടെ മൃതദേഹത്തിൽ എൻജിഒ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം വി ശശിധരൻ പുഷ്‌പചക്രം സമർപ്പിക്കുന്നു
വടകര : അന്യായ സ്ഥലംമാറ്റത്തിന്റെ രക്തസാക്ഷി ഹെൽത്ത് ഇൻസ്പെക്‌ടർ ആർ ദീപലേഖക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ആരോഗ്യസ്ഥിതി മാനിക്കാതെ അന്യായമായി സ്ഥലംമാറ്റിയതിൽ മനംനൊന്താണ് മേപ്പയിലെ ‘ശ്രീസ്ഥ'യിൽ ആർ ദീപലേഖ തിങ്കളാഴ്ച കുഴഞ്ഞുവീണ് മരിച്ചത്. സ്ഥലംമാറ്റത്തിൽ മാനസിക സമ്മർദത്തിലായ ദീപ ജോലിചെയ്യുന്ന ചൊക്ലി പഞ്ചായത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി യോഗത്തിനെത്തിയപ്പോഴാണ് കുഴഞ്ഞുവീണത്.
നിരവധി നാടകരചനകളിലൂടെ ശ്രദ്ധേയനായ സുരേഷ് ബാബു ശ്രീസ്ഥയുടെ ഭാര്യയാണ് ദീപ. രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും സർവീസ് സംഘടനാരംഗത്തെ സഹപ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ അന്തിമോപചാരമർപ്പിച്ചു. ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ പൊതുദർശനത്തിനുശേഷം ചൊവ്വ പകൽ പന്ത്രണ്ടോടെ മൃതദേഹം വീട്ടിലെത്തിച്ചു. പകൽ രണ്ടോടെ മകൾ അമലു ലക്ഷ്‌മി ചിതയ്‌ക്ക് തീപകർന്നു.
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി കെ പി മോഹനൻ, എൻജിഒ യൂണിയൻ സംസ്ഥാന ജന. സെക്രട്ടറി എം വി ശശിധരൻ, കരിവെള്ളൂർ മുരളി, എം കെ മനോഹരൻ, നഗരസഭാ ചെയർപേഴ്സൺ പി കെ ശശി, സിപിഐ എം ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ, ജില്ലാ കമ്മിറ്റി അംഗം കെ പുഷ്പജ, സന്തോഷ് കീഴാറ്റൂർ, ബാബു അന്നൂര്, മുഹമ്മദ് പേരാമ്പ്ര, പ്രഫുൽ കൃഷ്ണ എന്നിവർ അന്തിമോപചാരമർപ്പിച്ചു.
അനുശോചന യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ പി കെ ശശി അധ്യക്ഷനായി. എൻജിഒ യൂണിയൻ ജന. സെക്രട്ടറി എം വി ശശിധരൻ, നഗരസഭാ വൈസ് ചെയർപേഴ്സൺ കെ എം ഷൈനി, സ്ഥിരംസമിതി അധ്യക്ഷൻ പി കെ സതീശൻ, ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് അനൂപ്, ആർ ബാലറാം, ഡോ. നീതു, മിത്തു തിമോത്തി, കൗൺസിലർ വി കെ മുഹമ്മദലി, അനിൽ ആയഞ്ചേരി, ഇ ടി കെ രാഘവൻ എന്നിവർ സംസാരിച്ചു.









0 comments