പീച്ചി ഡാം അപകടം; മരണം രണ്ടായി

ആൻ ഗ്രേസ്, അലീന
തൃശൂർ: പീച്ചിഡാം റിസർവോയറിലെ വെള്ളത്തിൽ വീണ ഒരു പെൺകുട്ടി കൂടി മരിച്ചു. പട്ടിക്കാട് ഓട്ടീസ് റോഡിൽ പാറാശ്ശേരി വീട്ടിൽ ആൻഗ്രേസ് സജി(16)ആണ് മരിച്ചത്. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കൾ ഉച്ചകഴിഞ്ഞാണ് മരണം. പട്ടിക്കാട് ചാണോത്ത് പാറാശ്ശേരി സജി-സെറീന ദമ്പതികളുടെ മകളാണ് ആൻ ഗ്രേസ്.
ഡാമിൽ ആൻഗ്രേസിനോടൊപ്പം അപകടത്തിൽപ്പെട്ട അലീന ഷാജൻ(16) നേരത്തെ മരണപ്പെട്ടിരുന്നു. പട്ടിക്കാട് ചുങ്കത്ത് ഷാജൻ–സിജി ദമ്പതികളുടെ മകളാണ് അലീന. തിങ്കൾ പുലർച്ചെ 12.30ഓടെയായിരുന്നു മരണം.
ഞായറാഴ്‌ചയാണ് സുഹൃത്തിന്റെ വീട്ടിൽ തിരുനാൾ ആഘോഷത്തിനെത്തിയ നാല് പെൺകുട്ടികൾ അപകടത്തിൽപ്പെട്ടത്. അലീന, ആൻഗ്രേസ് എന്നിവർക്ക് പുറമേ പട്ടിക്കാട് ചാണോത്ത് സ്വദേശിനികളായ മുരിങ്ങത്തുപ്പറമ്പിൽ എറിൻ ബിനോജ് (16), പീച്ചി തെക്കേക്കുളം പുളിയമാക്കൽ ജോണിയുടെ മകൾ നിമ (13) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. തൃശൂർ സെന്റ്‌ക്ലയേഴ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥിനികളാണിവർ.
ഇതില്‍ നിമ അപകടനില തരണം ചെയ്‌തു. നിമയുടെ സഹോദരി ഹിമയുടെ കൂട്ടുകാരികളാണ് മറ്റുള്ളവർ. പെരുന്നാളാഘോഷത്തിന് ഹിമയുടെ വീട്ടിൽ വിരുന്നുവന്ന ഇവർ ഒന്നിച്ചാണ് ഡാം പരിസരത്തേക്ക് പോയത്. ഹിമ അപകടത്തിൽപ്പെട്ടില്ല. ഹിമയുടെ കരച്ചിൽ കേട്ടാണ് നാട്ടുകാർ ഓടിക്കൂടിയത്. തുടര്‍ന്ന് നട്ടുകാരാണ് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത്. ഞായറാഴ്‌ച പകൽ മൂന്നിന് തെക്കേക്കുളം അങ്കണവാടിക്കുസമീപമുള്ള റിസർവോയർ പ്രദേശത്താണ് കുട്ടികൾ ഇറങ്ങിയത്.
30 അടിയോളം താഴ്ചയുള്ളയിവിടെ കുട്ടികള്‍ കാൽവഴുതി വീഴുകയായിരുന്നെന്ന് കരുതുന്നു. ലൈഫ് ഗാർഡ് മേജോ തേക്കേകര കുട്ടികൾക്ക് കൃത്രിമ ശ്വാസം നൽകി. കുത്തനെയുള്ള കയറ്റത്തിലൂടെ കുട്ടികളെ ചുമന്ന് ആംബുലൻസിൽ എത്തിച്ചു. മന്ത്രി കെ രാജൻ ആശുപത്രിയിൽ എത്തി വിദഗ്‌ധ ചികിൽസയ്‌ക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കാനുൾപ്പടെ നിർദേശം നൽകി.










0 comments