print edition മെത്രാന്മാരെ പുലഭ്യം പറഞ്ഞ് പി സി ജോർജും മകനും

കോട്ടയം:
ക്രൈസ്‌തവസഭകളെയും മെത്രാന്മാരെയും അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും ബിജെപി നേതാക്കളായ പി സി ജോർജും മകൻ ഷോൺ ജോർജും. മെത്രാന്മാർ നാണംകെട്ടവരാണെന്നും അവരെ തള്ളിപ്പറയേണ്ടിവരുമെന്നും പി സി ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു.
‘‘ഇവനൊക്കെ ബോധവും വിവരവും വേണ്ടേ. എഫ്‌സിആർഎ ബില്ല് വരും. വിദേശപണത്തിന്റെ കണക്ക് കൊടുത്താലെന്താ കുഴപ്പം? എന്തിനാ ഇവന്മാർ കുരയ്‌ക്കുന്നത്? ആ കുര ഇവന്റെയൊക്കെ മനസ്സിലെ നാറിയ രാഷ്‌ട്രീയമാണ്. ആശങ്കയുംകൊണ്ട് വീട്ടിലിരുന്നാൽ മതി. മെത്രാന്മാർ ഉൗളത്തരവുമായി നടക്കാൻ പാടില്ല. രാഷ്‌ട്രീയം പറയുന്ന മെത്രാന്മാരോട് ഞങ്ങൾ ബഹുമാനം കാണിക്കില്ല. എനിക്കെതിരെ വോട്ട് ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി ബിഷപ് മര്യാദക്കാരനാണെന്നാ കരുതിയത്. പക്ഷേ അയാൾ എന്താ കാണിച്ചത്?
മഠങ്ങളിൽ വിളിച്ചിട്ട് യുഡിഎഫിന് വോട്ട് ചെയ്യാൻ പറഞ്ഞു. മര്യാദയാണോ? ‘ദീപിക’ പത്രത്തിൽ എന്റെ പ്രചാരണചിത്രം വന്നില്ല''– പി സി ജോർജ് പറഞ്ഞു.
ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ടെന്നും ഇങ്ങനെയാണെങ്കിൽ സഭയെ ബിജെപിക്ക് കൈവിടേണ്ടിവരുമെന്നും ഷോൺ ജോർജ് പറഞ്ഞു. ‘ദീപിക’ പത്രം എന്തൊക്കെയാണ് എഴുതി വിടുന്നത്. എഫ്‌സിആർഎ ബിൽ പാടില്ലെന്ന് ഇനിയെങ്ങനെയാണ് ഞങ്ങൾ അമിത് ഷായോട് പറയുകയെന്നും ഷോൺ പറഞ്ഞു. പി സി ജോർജ് പൂഞ്ഞാറിലും ഷോൺ പാലായിലും ബിജെപി സ്ഥാനാർഥികളായിരുന്നു.
നിലപാട് പ്രതിഷേധാർഹം:
മന്ത്രി വി എൻ വാസവൻ
കോട്ടയം:
തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ ക്രൈസ്‌തവ സഭകളെയും മെത്രാന്മാരെയും വിശ്വാസികളെയും അവഹേളിച്ച് പി സി ജോർജും മകനും രംഗത്തെത്തിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ സഭാപ്രവർത്തനം നടത്തുന്ന കന്യാസ്‌ത്രീകളെയും പാസ്‌റ്റർമാരെയും രാജ്യദ്രോഹകുറ്റം ചുമത്തി അറസ്‌റ്റുചെയ്യുന്ന സർക്കാരുകളെ നയിക്കുന്ന ബിജെപിയുടെ നേതാക്കളാണ് ഇരുവരും. ഇവരുടെ സമീപനം അപലപനീയമാണ്. ഇന്ത്യയിൽ ബിഷപ്പുമാർക്കും അഭിപ്രായസ്വതന്ത്ര്യമുണ്ട്. കാഞ്ഞിരപ്പള്ളി ബിഷപ്പിനെ ജോർജ് നേരത്തെയും അവഹേളിച്ചിരുന്നു.
വോട്ടെടുപ്പ് സമയത്ത് ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും ഗവർണർമാരും സഭാ കവാടങ്ങളിൽ മെത്രാന്മാരെ കാണാൻ കാത്തുനിൽക്കും. വോട്ടെടുപ്പ് കഴിഞ്ഞാൽ തനി സ്വഭാവം കാണിക്കും. പാലം കടക്കുവോളം നാരായണ, പാലം കടന്നാൽ കൂരായണ എന്നതാണ് ബിജെപി രീതി. ആട്ടിൻതോലിട്ട ചെന്നായ്‌ക്കളാണ് ഇക്കൂട്ടരെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.










0 comments