print edition ഇനിയെങ്കിലും സ്വസ്ഥമായി ഉറങ്ങാം

തൃശൂർ
ഉൗന്നുവടിയുടെ സഹായത്തോടെ ജീവിക്കുന്ന രാഹുലന് വ്യാഴാഴ്‌ച സന്തോഷത്തിന്റെ ദിവസമായിരുന്നു. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ സ്വന്തം ഭൂമിക്ക് പട്ടയം ലഭിച്ചിരിക്കുന്നു. തൃശൂർ ടൗൺഹാളിൽ നടന്ന പട്ടയമേളയിൽനിന്ന് പട്ടയം വാങ്ങി തന്റെ മുച്ചക്രവണ്ടിയിൽ മടങ്ങുന്പോൾ അത് പുത്തൻ പ്രതീക്ഷയിലേക്കുള്ള യാത്രയായി.
നടത്തറ ആൽപ്പാൻ വീട്ടിൽ രാഹുലൻ ഭാര്യ ശാന്തയോടൊപ്പമാണ് പട്ടയം വാങ്ങാനെത്തിയത്. ഇരുവരുടെയും പേരിൽ 7.5 സെന്റ് ഭൂമിക്കാണ് പട്ടയം ലഭിച്ചത്.
‘മുത്തച്ഛന്റെ കാലം മുതൽ പട്ടയത്തിനായി നടക്കുകയായിരുന്നു. ഇപ്പോൾ കിട്ടി. ഇനിയെങ്കിലും സ്വസ്ഥമായി ഉറങ്ങാം. ഇൗ സർക്കാർ ചെയ്‌തത് വലിയൊരു കാര്യമാണ്. ഇനി മക്കളോട് പറയാം നമ്മളും ഭൂമിയുടെ അവകാശികളാണെന്ന്. നേരത്തേ ഭൂരേഖയില്ലാത്തതിനാൽ വീട് വയ്‌ക്കാനുള്ള ധനസഹായങ്ങളും കിട്ടിയിരുന്നില്ല. ഇനി അതിനും ശ്രമിക്കാ’മെന്ന് പട്ടയം വാങ്ങിയശേഷം രാഹുലൻ പറഞ്ഞു.
കന്നുകാലിമേച്ചിൽപ്പുറം എന്ന് രേഖകളിലുള്ളതിനാലാണ് ഇത്രയും കാലമായി താമസിച്ച ഭൂമിക്ക് പട്ടയം ലഭിക്കാതിരുന്നത്. എന്നാൽ ഇൗ നിയമ തടസ്സം പരിഹരിക്കാൻ എൽഡിഎഫ് സർക്കാർ പ്രത്യേക ഉത്തരവിറക്കുകയും കലക്ടർമാരെ ചുമതലപ്പെടുത്തുകയും ചെയ്‌തു. ഭിന്നശേഷിക്കാരനായ രാഹുലൻ ലോട്ടറി വിൽപ്പന നടത്തിയാണ് ഉപജീവനം കണ്ടെത്തുന്നത്. സർക്കാരിൽ നിന്ന് ലഭിക്കുന്ന പെൻഷനും ഏറേ സഹായകമാണെന്നും രാഹുലൻ പറയുന്നു.











0 comments