കേരളത്തിലെ ക്യാമ്പസുകളിൽ 'വിഭജന ഭീതിദിനം' ആചരിക്കില്ല: മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: ഗവർണർ ആഹ്വാനം ചെയ്ത വിഭജന ഭീതി ദിനാചരണം കേരളത്തിലെ ക്യാമ്പസുകളിൽ നടത്തേണ്ടതില്ല എന്നതാണ് സർക്കാർ തീരുമാനമെന്ന് മന്ത്രി ആർ ബിന്ദു. കലാലയങ്ങൾക്ക് ഈ നിർദ്ദേശം നൽകും. ക്യാമ്പസുകളിൽ മതനിരപേക്ഷത പുലരണം. നാളിതുവരെ ഇല്ലാത്ത വിധത്തിലാണ് വിഭജന ദിനം ആചരിക്കാനുള്ള നിർദേശം നൽകിയത്. സാമുദായിക ദ്രുവീകരണത്തിലേക്കാണ് ഇത് ചെന്ന് നിൽക്കുക. ഇത് വർഗീയ വിദ്വേഷത്തിന് ഇടയാക്കും.
ക്യാമ്പസുകളിൽ എന്തൊക്കെ പരിപാടികൾ നടത്തണമെന്ന് നിർദേശിക്കാൻ സർവകലാശാലകൾക്ക് സാധിക്കില്ല. സാമുദായിക സ്പർദ്ധയിലേക്ക് നയിക്കുന്ന കാര്യങ്ങൾ അല്ല ക്യാമ്പസുകളിൽ നടത്തേണ്ടത്. മതനിരപേക്ഷത വളർത്താനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് കേസിൽ സുപ്രീംകോടതി അന്തിമ വിധി പറഞ്ഞിട്ടില്ല. പ്രാഥമിക നിർദേശങ്ങളാണ് നടത്തിയിരിക്കുന്നത്. വൈസ് ചാൻസലർ നിയമനം നടത്തേണ്ടത് സർക്കാരുമായി കൂടിയാലോചിച്ച് വേണമെന്നത് കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.









0 comments